ഗർഭിണിയെ മർദിച്ച യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ
തിരൂർ ഗർഭിണിയെയും ഭർത്താവിനെയും മർദിച്ച കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ. മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി ട്രഷററും കെഎസ്ഇബി കോൺട്രാക്ടറുമായ താഴേപാലം തെക്കേ ഇടിവെട്ടിയകത്ത് അബൂബക്കറിനെ (ബാബു)യാണ് തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. രണ്ടാം പ്രതി നടുവിലങ്ങാടി തെക്കെ ഇടിവെട്ടിയത്ത് അബ്ദുൾ വഹാബ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തിങ്കൾ രാത്രി എട്ടോടെ താഴേപാലം എംഇഎസ് റോഡിലാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച പൊരൂർ സ്വദേശി കണ്ണന്മാൻ കടവത്ത് ആസിഫ് അലി, ഭാര്യ ഷാഹിന എന്നിവരെയാണ് കാറിലെത്തിയ സംഘം മർദിച്ചത്. ബൈക്കിനുകുറുകെ അപകടകരമായ രീതിയിൽ കാർ നിർത്തിയത് ആസിഫ് അലി ചോദ്യംചെയ്തു. വാക്കുതർക്കത്തിനിടെ അബൂബക്കർ ആസിഫിനെ മർദിച്ചു. തടയാൻചെന്നപ്പോൾ ഗർഭിണിയായ ഷാഹിനയെ മർദിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തു. അവശയായ ഷാഹിനയെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വിദഗ്‌ധ ചികിത്സ തേടി. Read on deshabhimani.com