കെ കെ മഹേശന്റെ മരണം: പരാതിക്കുപിന്നിൽ ഗൂഢലക്ഷ്യമെന്ന് വെള്ളാപ്പള്ളി
ചേർത്തല> കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്വേഷണം സ്വാഗതംചെയ്യുന്നതായും കുറ്റക്കാരനെങ്കിൽ ശിക്ഷ ഏറ്റുവാങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌കീം സ്യൂട്ടിൽ ചിലർ ആവശ്യപ്പെടുന്നത് ക്രിമിനൽ കേസ് പ്രതികൾക്ക് നേതൃസ്ഥാനത്ത് അയോഗ്യത കൽപ്പിക്കണമെന്നാണ്. മഹേശന്റെ കേസിൽ പ്രതിയാക്കി യോഗം തെരഞ്ഞെടുപ്പിൽ തന്നെയും തുഷാറിനെയും ഒഴിവാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയാണ് ലക്ഷ്യം. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാണ് ശ്രമം. മാവേലിക്കരയിലെ മൈക്രോഫിനാൻസ് കേസ് അന്വേഷണം ശക്തമായപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് മഹേശൻ ആത്മഹത്യചെയ്‌തത്. മരണത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം തൃപ്‌തികരമാണെന്ന് പറഞ്ഞവരാണ് പിന്നീട് തിരുത്തിയത്. വസ്‌തുത മറച്ചുവച്ചാണ് ഇപ്പോഴത്തെ ഉത്തരവ് വാങ്ങിയത്. ചുമതലകൾ വഹിച്ചയിടത്തെല്ലാം മഹേശൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജോലി വാഗ്‌ദാനംചെയ്‌ത് പണം തട്ടിയതിന്റെ പരാതിയും നിലവിലുണ്ട്. മഹേശനെ തിരിച്ചറിയാൻ വൈകിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. Read on deshabhimani.com