വന്ദനദാസ് കൊലക്കേസ്: സാക്ഷിവിസ്താരം ഫെബ്രുവരി 12 മുതൽ



കൊല്ലം > കൊട്ടാരക്കര ഗവ. താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ  സാക്ഷിവിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും. വന്ദന കൊലചെയ്യപ്പെട്ടപ്പോൾ ഒപ്പം ജോലിചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിവസം വിസ്തരിക്കുന്നത്. തുടർദിവസങ്ങളിൽ സംഭവത്തിൽ പരിക്കുപറ്റിയവരെയും ദൃക്സാക്ഷികളായവരെയും ഉൾപ്പെടെ വിസ്തരിക്കും. മാർച്ച് അഞ്ചുവരെയുള്ള ഒന്നാംഘട്ട വിചാരണയിൽ ആദ്യ 50 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. മുമ്പ് വിചാരണയ്‌ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി  നിർദേശാനുസരണം നടന്ന  പരിശോധനയിൽ പ്രതിക്ക് വിചാരണ നേരിടാൻ മാനസികമായി ബുദ്ധിമുട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതി ബോധിപ്പിച്ചിരുന്ന ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് സാക്ഷിവിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ വിചാരണ നടക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷനുവേണ്ടി പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. Read on deshabhimani.com

Related News