ഏകപക്ഷീയ നീക്കം ‘ഏറ്റുമുട്ടലോ’ ; പിന്നിൽ ആർഎസ്‌എസ്‌ അജൻഡ



തിരുവനന്തപുരം ഗവർണർ തുടർച്ചയായി സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ‘ഗവർണർ–- സർക്കാർ ഏറ്റുമുട്ട’ലാക്കുന്ന മാധ്യമങ്ങൾ സഹായിക്കുന്നത്‌ ജനാധിപത്യ അട്ടിമറി ലക്ഷ്യമിടുന്ന ബിജെപിയെ. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിമുഖത കാണിച്ചതുമുതൽ ഗവർണറുടെ ഓരോ നടപടിയും സർക്കാരിന്‌ എതിരായിട്ടായിരുന്നു . കേന്ദ്ര മന്ത്രി വി മുരളീധരനും രാജ്‌ഭവൻ കേന്ദ്രീകരിച്ചുള്ള സംഘപരിവാർ സംഘവും നടത്തുന്ന ഗൂഢാലോചനയാണ്‌ ഇതിനെല്ലാം പിന്നിൽ. കേന്ദ്ര ഏജൻസി വഴിയുള്ള  നീക്കം വേറെയും. ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ സർവകലാശാലകളെ വരുതിയിൽ കൊണ്ടുവരാനാണ്‌ ഗവർണർ ശ്രമിക്കുന്നത്‌. കാലടി സംസ്കൃത സർവകലാശാല പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞത്‌ സർക്കാരിനെതിരായ നീക്കം കടുപ്പിക്കാൻ കാരണമായി. രാജ്യത്തെ പ്രധാനപ്പെട്ട സംസ്കൃത സർവകലാശാലയിൽ മതനിരപേക്ഷ നിലപാടുള്ള ഡോ. എം വി നാരായണനെ വിസിയാക്കാതിരിക്കാനായിരുന്നു ശ്രമം. കണ്ണൂർ വിസി ഗോപീനാഥ്‌ രവീന്ദ്രന്റെ കാലാവധി നീട്ടിക്കൊടുത്തതിനെതിരെ രംഗത്ത്‌ വന്നതിനു പിന്നിലും ആർഎസ്‌എസിന്റെ ഇംഗിതമായിരുന്നു. പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമന വിവാദം, ഓർഡിനസുകൾ തടയൽ, രണ്ടംഗ സെർച്ച്‌ കമ്മിറ്റി, കണ്ണൂരിലെ ചട്ടവിരുദ്ധ ഇടപെടൽ തുടങ്ങിയവ ഇതിന്റെ തുടർച്ചയാണ്‌. Read on deshabhimani.com

Related News