ജില്ലയിൽ 55 ശതമാനം മഴകുറവ്
കൽപ്പറ്റ ഒരാഴ്‌ചയായി ജില്ലയിൽ ശക്തമായ മഴ ലഭിക്കുമ്പോഴും ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷ കാലയളവ് അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും മഴക്കുറവ് ജില്ലയിൽ. ഈ കാലയളവിൽ ജില്ലയിൽ പെയ്‌തത് 1104.5 മില്ലിമീറ്റർ മഴയാണ്. 2464.7 മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ച് 55 ശതമാനമാണ് കുറവുണ്ടായത്. ജൂണിൽ 78 ശതമാനം മഴക്കുറവുണ്ടായിരുന്നു. കേരളത്തിൽ ശരാശരി 34 ശതമാനം മഴക്കുറവുള്ളപ്പോഴാണ് ജില്ലയിൽ മഴ കൂടുതൽ ശുഷ്‌കിച്ചത്. ഇടുക്കിയിൽ 54 ശതമാനം മഴക്കുറവുണ്ടായി. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ 20 ശതമാനമാണ് മഴക്കുറവ്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്‌ചയായി 110 മില്ലിമീറ്റർ മഴ ലഭിച്ചു. ഈ വർഷം തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 2349.2 മില്ലിമീറ്ററും 2021ൽ 1725 മില്ലിമീറ്ററും മഴ ലഭ്യമായിരുന്നു. ഈ വർഷം ആഗസ്‌തിലാണ് മഴ തീർത്തും കൈവിട്ടത്. 81.5 മില്ലിമീറ്റർ മാത്രമാണ് പെയ്‌തത്. സെപ്‌തംബറിൽ 182.5 മില്ലി മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ വർഷം സെപ്‌തംബറിൽ മാത്രം 223 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി പരക്കെ മഴ ലഭിച്ചത് നെൽകർഷകർക്ക് ആശ്വാസം പകർന്നു. മഴ കുറഞ്ഞതിനാൽ ഇത്തവണ പലരും വൈകിയാണ് വിത്തിട്ടത്. എന്നാൽ കാപ്പി ഉൾപ്പടെയുള്ള മറ്റ് ചില വിളകൾക്ക് മഴ തുടരുന്നത് ഗുണകരമല്ല. Read on deshabhimani.com