കാപ്പിക്കുന്നിൽ കാട്ടാനയുടെ വിളയാട്ടം
പുൽപ്പള്ളി കാപ്പിക്കുന്നിൽ കാട്ടാനശല്യം രൂക്ഷം. ഒരാഴ്ചയായി കൃഷിയിടങ്ങളിൽ മേഞ്ഞു നടക്കുകയാണ്. മുമ്പ് രാത്രിയിൽ മാത്രം കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടാനകൾ ഇപ്പോൾ പകലുമെത്തുന്നു. കാരക്കാട്ടിലഞ്ഞിക്കൽ ദിവാകരൻ നായർ, തങ്കപ്പൻ നായർ വേന്നംപുറത്ത്, രാധാകൃഷ്ണൻ കിഴിച്ചിറക്കുന്നേൽ, അജികുമാർ വിലങ്ങിയിൽ തുടങ്ങിയവരുടെ കൃഷികൾ നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് പ്രധാനമായും നശിപ്പിക്കുന്നത്. വേലിയമ്പം മുതൽ കോളറാട്ടുകുന്ന് വരെയുള്ള ഭാഗങ്ങളിൽ ഒരു പ്രതിരോധ സംവിധാനങ്ങളുമില്ല. ആനകൾക്ക് വനത്തിൽനിന്ന് എളുപ്പത്തിൽ കൃഷിയിടങ്ങളിൽ കയറുവാൻ സാധിക്കുന്നു. ഒറ്റയാന്റെ ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. 10 വർഷമായി ഇവിടെ ഒരൊറ്റ കർഷകനും അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തവണ കൃഷിനാശം കൂടുതലുണ്ടായത് വനസംരക്ഷണസമിതി ഭാരവാഹിയുടെ കൃഷിയിടത്തിലാണ്. Read on deshabhimani.com