കേരളത്തെ ഇല്ലാതാക്കലാണ്‌ 
മുൻനിര മാധ്യമങ്ങളുടെ നയം: എം സ്വരാജ്‌

കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി വലപ്പാട് ചന്തപ്പടിയിൽ നടന്ന സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു


നാട്ടിക ലോകത്തിന്റെ മുമ്പിൽ കേരളം  ആദരിക്കപ്പെടുന്ന വാർത്തകൾപോലും കൊടുക്കാൻ മുൻനിര മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി  ‘മാധ്യമങ്ങളും മൂല്യബോധവും വർത്തമാനകാലവും  ഇന്ത്യൻ യാഥാർഥ്യവും’ എന്ന വിഷയത്തിൽ വലപ്പാട് ചന്തപ്പടിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ  നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്നത്‌ മാത്രമല്ല,   കേരളത്തെ  എതിർത്ത്‌ ഇല്ലാതാക്കലാണ്‌ നയം. കോർപറേറ്റ് പ്രീണനത്തിന്റെ വക്താക്കളാണ്‌ ചില മാധ്യമങ്ങൾ. ഇടതുപക്ഷം എന്ത് നിലപാട്  സ്വീകരിച്ചാലും അതിനെ എതിർക്കലാണ്‌ നയം. കേരളത്തിലെ വികസനപദ്ധതികൾ  യഥാർഥ്യമായാൽ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കും എന്നതാണ് ഇവരെ അലട്ടുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഇടതുപക്ഷം നേടിയ വിജയം കോർപറേറ്റുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്‌. വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷം നേട്ടമുണ്ടാക്കി പാർലമെന്റിനകത്ത് വിലപേശൽ ശക്തിയായി മാറുമോ എന്നതാണ്  ആശങ്കയെന്നും എം സ്വരാജ് പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എം എ ഹാരിസ് ബാബു അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കൈരളി ചാനൽ ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ്, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി ഐ സജിത,  അഡ്വ. വി കെ ജ്യോതി പ്രകാശ്, പി എസ് ഷജിത്ത്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News