അടിപ്പാത ഉപേക്ഷിച്ചതിൽ സർക്കാരിന് പിന്തുണയുമായി നാട്
നേമം കരമന-–- കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ബാലരാമപുരം ജങ്‌ഷനിൽ അടിപ്പാത നിർമിക്കാനുള്ള നീക്കം ഉപേക്ഷിച്ച സംസ്ഥാന സർക്കാർ നടപടിയെ നാടൊന്നാകെ അഭിനന്ദിച്ചു. ഗതാഗത തിരക്കു കാരണം അടിപ്പാത നിർമിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാൽ, പ്രധാന വ്യാപാരകേന്ദ്രമായ ബാലരാമപുരത്ത് അടിപ്പാത നാടിന്റെ വികസനത്തെയും വ്യാപാരത്തെയും ബാധിക്കുമെന്ന് വ്യാപാരികളും നാട്ടുകാരും ഒരേസ്വരത്തിൽ പറഞ്ഞതോടെ നാലുവരി പാത നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലേക്കുള്ള പ്രധാനപാതയാണ് ബാലരാമപുരത്തുകൂടി കടന്നുപോകുന്നത്. രാവിലെയും വൈകിട്ടും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ബാലരാമപുരത്ത് അനുഭവപ്പെട്ടിരുന്നതെങ്കിൽ കഴക്കൂട്ടം–- -കാരോട് ബൈപാസ് തുറന്നതോടെ തിരക്ക് ഗണ്യമായി കുറഞ്ഞു. ബാലരാമപുരം പഞ്ചായത്ത് അടിപ്പാത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കിയിരുന്നു. തുടർന്ന്, വ്യാപാര സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അടിപ്പാത ഉപേക്ഷിച്ച് നാലുവരിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. തുടർന്ന്, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. Read on deshabhimani.com