മടവൂര്‍പാറയും ഹരിത ടൂറിസം ഭൂപടത്തില്‍
കഴക്കൂട്ടം മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോർപറേഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഹരിത കേന്ദ്രങ്ങളായി മാറുന്നു. നഗരസഭാ കൗൺസിലിന്റെ കാട്ടായിക്കോണം ഡിവിഷനില്‍ ഉള്‍പ്പെടുന്ന മടവൂര്‍പാറയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. നവകേരള മിഷന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷനും കോർപറേഷനും പുരാവസ്തു വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുന്ന തരത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ വലിച്ചെറിയുന്ന എല്ലാവിധ വസ്തുക്കളും ശേഖരിച്ച് അവയെ സംസ്‌കരിച്ചാണ് വിനോദസഞ്ചാര മേഖലയെ ഹരിത ഇടങ്ങളായി പ്രഖ്യാപിക്കുന്നത്. സന്ദര്‍ശകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ച് നല്‍കും. മാലിന്യങ്ങള്‍ വ്യത്യസ്ത ബിന്നുകളിലൂടെ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ സംസ്‌കരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറുകയും ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യും. ജില്ലയില്‍ ഇതുവരെ 368 വിദ്യാലയം, 44 കലാലയം, 1425 സ്ഥാപനം, 15 ടൗൺ, 5 വിനോദ സഞ്ചാര കേന്ദ്രം എന്നിവ ഹരിത പദവിയിലേക്ക് എത്തിയിട്ടുണ്ട്. Read on deshabhimani.com