ദേവസഹായം വിശുദ്ധൻ; ആഘോഷിച്ച്‌ നാടും

വിശുദ്ധ ദേവസഹായത്തിന്റെ ഛായാചിത്രം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്‌ ഡോ. തോമസ് ജെ നെറ്റോ അനാച്ഛാദനം ചെയ്യുന്നു


തിരുവനന്തപുരം  അൽമായ രക്തസാക്ഷി ദേവസഹായം പിള്ളയെ ഫ്രാൻസിസ്‌ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതിൽ രാജ്യമൊട്ടാകെ ആ ഘോഷം. രാജ്യത്തെ കത്തോലിക്കർക്കൊപ്പം കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയും തിരുവനന്തപുരം ലത്തീൻ അതിരൂപതയും വിശുദ്ധന്റെ ഓർമയിൽ പങ്കാളികളായി. ഞായറാഴ്ച പകൽ പള്ളികളിൽ കൃതജ്ഞതാ ദിവ്യബലിയും പ്രാർഥനയും നടത്തി. രാജ്യത്തെ മുഴുവൻ ദേവാലയത്തിലും പകൽ 2.30ന് ദേവാലയമണികൾ മുഴങ്ങി.  പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽനിന്ന് കമുകിൻകോട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിലേക്ക് ദേവസഹായംപിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാഹന റാലി ഞായറാഴ്ച രാവിലെ നടന്നു. മോൺ. ടി നിക്കോളാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ വൈകിട്ട് അഞ്ചിന് നടന്ന കൃതജ്ഞത ദിവ്യബലിക്ക് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്‌ ഡോ. തോമസ് ജെ നെറ്റോ കാർമികനായി.  അതിരൂപതയിലെ ഇടവക വൈദികർ, സന്യാസ സന്യാസിനി സഭാംഗങ്ങൾ, ഇടവക അൽമായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിശുദ്ധ ദേവസഹായത്തിന്റെ ഛായാചിത്രവും ദേവാലയത്തിൽ അനാച്ഛാദനം ചെയ്തു.  ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ  ദേശീയതല ആഘോഷം ജൂൺ അഞ്ചിന്‌ കോട്ടാർ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയത്തിൽ നടക്കും. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലെയോ ബാൾഡ് ജിറേലി, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സിസിബിഐ പ്രസിഡന്റ് ആർച്ച്ബിഷപ് ഫിലിപ്പ് നേലി തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News