എം ടിയും പുനത്തിലിന്റെ വടകരയും



വടകര പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകൾ’ നോവലിന്റെ 25–-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടകൻ എം ടിയായിരുന്നു. എം ടിയെ ഗുരുതുല്യനായി കരുതുന്ന പുനത്തിലിന്റെ സ്നേഹാഭ്യർഥനയിൽ എം ടി യാത്രപുറപ്പെടുന്നു. സ്മാരക ശിലകളുടെ കഥാപ്രപഞ്ചമായ കാരക്കാട്ട്‌ 2014ൽ ആയിരുന്നു പരിപാടി.  ചോറോട് മേൽപ്പാലത്തിൽ എത്തിയപ്പോൾ എം ടിക്ക് ഒരു ഫോൺ കോൾ വന്നു. കാറിലുണ്ടായിരുന്ന ടി രാജനോട് എം ടി ശബ്ദം താഴ്ത്തി പറഞ്ഞു,"ഏട്ടൻ പോയി. കുഞ്ഞബ്ദുള്ളയുടെ പരിപാടിയിൽ പങ്കെടുക്കാതെ എങ്ങിനെ മടങ്ങും’ കണ്ണ് കലങ്ങി എം ടി ചോദിച്ചു. സംഘാടകനായ വി ടി മുരളിയോട് വിവരം പറഞ്ഞ്‌ പരിപാടി കൃത്യസമയത്ത് നടത്തി എം ടി വേഗം യാത്രതിരിച്ചു. അത്രയേറെ ആത്മബന്ധമായിരുന്നു കുഞ്ഞബ്ദുള്ളയുമായും വടകരയുമായും. ടി രാജൻ രചിച്ച ‘പുനത്തിൽ കുഞ്ഞബ്ദുള്ള സ്വഛന്ദ സ്വപ്ന സഞ്ചാരി’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് എംടി ആയിരുന്നു. എന്റെ കൊട്ടാരവൈദ്യൻ എന്നാണ് പുനത്തിലിനെ എം ടി വിശേഷിപ്പിച്ചത്. വടകര അറക്കിലാടെ കുഞ്ഞബ്ദുള്ളയുടെ വാടക വീട്ടിലും എടോടിയിലെ ക്ലിനിക്കിലും ഇടക്കിടെ എത്തും. 2005ൽ ടി രാജൻ വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സദസ്സ്‌ ഉദ്ഘാടനംചെയ്തതും എം ടിയായിരുന്നു. 2016ൽ മടപ്പള്ളി കോളേജിലെ എം ടി സെമിനാറായിരുന്നു വടകരയിലെ അവസാന പരിപാടി. Read on deshabhimani.com

Related News