കൊയിലാണ്ടിയിൽ റിസർവ്‌ ടിക്കറ്റിന്‌ പെടാപ്പാട്‌



കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ആവശ്യത്തിന്‌ ടിക്കറ്റ് റിസർവേഷൻ സൗകര്യമില്ലാത്തത് യാത്രക്കാർക്ക് തിരിച്ചടിയാവുന്നു. സ്റ്റേഷനിലെ പുതിയ കെട്ടിടത്തിൽ മൂന്ന്‌ റിസർവേഷൻ കൗണ്ടറിനാവശ്യമായ സൗകര്യമുണ്ട്. എന്നാൽ ഒന്ന്‌ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. തത്സമയ ടിക്കറ്റും റിസർവേഷനുമെല്ലാം അതിലൂടെയാണ്‌.  ജീവനക്കാരുടെ കുറവാണ്‌ കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ തടസ്സം. മിനിമം മൂന്ന്‌ റിസർവേഷൻ ക്ലർക്കുമാർ ഒരു ഷിഫ്റ്റിൽ വേണം. സാധാരണ ടിക്കറ്റ് കൊടുക്കാൻ ഒരു ക്ലർക്കും റിസർവേഷൻ ടിക്കറ്റ് കൊടുക്കാൻ മറ്റൊരു ക്ലർക്കും നിർബന്ധമായും വേണം.  മറ്റു സംസ്ഥാനങ്ങളിലേക്കുള്ള നിരവധിപേർ ട്രെയിനുകളെ ആശ്രയിക്കുന്ന മേഖലയാണ് കൊയിലാണ്ടി. ദിവസവും ഗുജറാത്തിലേക്കുമാത്രം ആയിരക്കണക്കിന്‌ യാത്രക്കാരുണ്ടാവും. ഗുജറാത്തിലേക്കുള്ള എട്ട്‌ വണ്ടികൾ കടന്നുപോകുന്നുണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ സ്‌റ്റേഷനിൽ നിർത്തുന്നുള്ളൂ.   തത്‌കാൽ അടക്കമുള്ള റിസർവേഷൻ ടിക്കറ്റ്‌ ലഭിക്കാൻ പ്രയാസമായതിനാൽ ഭൂരിപക്ഷംപേരും കോഴിക്കോട്ടോ വടകരയോ പോയാണ്‌ ബുക്ക്‌ ചെയ്യുന്നത്‌; ബാക്കിയുള്ളവർ ഓൺലൈനായും. ഇതിന്റെ ഫലമായി, യാത്രക്കാരുണ്ടായിട്ടും സാമ്പത്തിക വരുമാനത്തിൽ സ്‌റ്റേഷൻ പിന്നോട്ടുപോകുകയാണ്‌.  സ്ഥലം എംപിയും കേന്ദ്ര ഭരണാധികാരികളും സ്റ്റേഷനെ പരിഗണിക്കുന്നുമില്ല. Read on deshabhimani.com

Related News