നായകളെ ദത്തെടുക്കാം; അരുമയായി വളർത്താം
കൊല്ലം നായകളുടെ എണ്ണപ്പെരുപ്പം നേരിടാൻ സമൂഹത്തെ സജ്ജരാക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. നായകളെ ദത്തെടുക്കാൻ അവസരമൊരുക്കിയാണ് മൃഗസ്‌നേഹികൾക്കും സ്വീകാര്യമാകുന്ന രീതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കൊട്ടിയം ആസ്ഥാനമായ പീപ്പിൾ ഫോർ അനിമൽസ് എന്ന സന്നദ്ധ സംഘടനയുമാണ് പുതുപരീക്ഷണത്തിനു പിന്നിൽ. ലോക പേവിഷവിമുക്ത ദിനമായ 28ന് ആരംഭിക്കുന്ന ദത്തെടുക്കൽ പദ്ധതിയോടൊപ്പം തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പദ്ധതിയും ആരംഭിക്കും. നൂറുദിവസം കൊണ്ട് 25,000 തെരുവുനായകൾക്ക് വാക്‌സിൻ നൽകുന്ന രക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം 28നു പകൽ 11ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് പി കെ ഗോപൻ നിർവഹിക്കും. ആധാർ കാർഡിന്റെ പകർപ്പ് നൽകി രജിസ്റ്റർ ചെയ്ത് നായക്കുട്ടികളെ വഴിയിൽ ഉപേക്ഷിക്കില്ലെന്നും നന്നായി പരിപാലിക്കുമെന്നും കൃത്യമായി പ്രതിരോധ കുത്തിവയ്‌പുകൾ നൽകുമെന്നുമുള്ള സത്യവാങ്മൂലം നൽകി ദത്തെടുക്കാം. എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും നൽകിയ മൂന്നുമാസം പ്രായമുള്ള 33 എണ്ണമാണ് നിലവിലുള്ളത്. ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. ദത്തെടുക്കുന്നവയെ കൊണ്ടുപോകാനുള്ള കാർഡ്‌ബോർഡ് ബോക്‌സുകളോ കേജുകളോ കൊണ്ടുവരണം. ചെറിയ പെറ്റ്ഫുഡ് പാക്കറ്റും ടോണിക്കുകളടങ്ങിയ അവശ്യമരുന്നു പായ്ക്കുകളും നായ്ക്കുട്ടികളോടൊപ്പം സൗജന്യമായി നൽകുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡി ഷൈൻ കുമാർ അറിയിച്ചു. Read on deshabhimani.com