തെരുവുനായ സംരക്ഷണകേന്ദ്രം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത തെറ്റ്
കൊല്ലം ജില്ലാ പഞ്ചായത്ത് കുരിയോട്ടുമല ഫാമിൽ ആരംഭിച്ച തെരുവുനായകൾക്കുള്ള സംരക്ഷണകേന്ദ്രം പദ്ധതി ഉപേക്ഷിക്കുന്നെന്ന വാർത്ത തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അറിയിച്ചു. ജില്ലയിലെ തെരുവുനായ ശല്യത്തിന് പരിഹാരമെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത എബിസി പദ്ധതി നടപ്പാക്കാൻ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥലങ്ങൾ ആലോചിച്ചെങ്കിലും വിവിധതരത്തിലുള്ള എതിർപ്പുകളും മൃഗസംരക്ഷണ വകുപ്പും അനിമൽ വെൽഫെയർ ബോർഡും പുറത്തിറക്കിയ മാർഗനിർദേശങ്ങളും മൂലം അനുയോജ്യമായ സ്ഥലം ലഭ്യമായില്ല. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ കുരിയോട്ടുമല ഫാമിൽ നിർമാണം പൂർത്തിയാക്കിയ ഡോഗ് ഷെൽട്ടർ കെട്ടിടത്തിനോട് ചേർന്ന് എബിസി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. എബിസി പദ്ധതിക്കായി 30 ലക്ഷം രൂപയും ഡോഗ് ഷെൽട്ടർ തുടർ പ്രവർത്തനത്തിനായി ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ പ്രത്യേക സമിതിയും വെറ്ററിനറി വകുപ്പിലെ വിദഗ്ധരും ചേർന്ന് ചർച്ച നടത്തി തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. Read on deshabhimani.com