മാലിന്യ പരിപാലനത്തിലെ ഗീതാഭവന മാതൃക
തൊടുപുഴ കൃഷി, കന്നുകാലി, -കോഴി-, മീൻ എന്നിവ വളർത്തലും മാലിന്യ പരിപാലനവും വിജയകരമായി നടപ്പാക്കുന്ന മാതൃകയാണ് തൊടുപുഴ സ്വദേശി ഡോ. ജി എസ് മധുവിന്റെ ഗീതാ ഭവനം. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ മധുവിന്റെ ഹരിതഭവനം സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കി. അജൈവ പാഴ് വസ്തുക്കൾ ആറിനങ്ങളായി തരംതിരിച്ചാണ് സൂക്ഷിക്കുന്നത്. കട്ടി കൂടിയതും കുറഞ്ഞതുമായി പ്ലാസ്റ്റിക്കിനെ രണ്ടായി തരംതിരിച്ചും പേപ്പർ, ചില്ല്, ബാഗ്-, ചെരുപ്പ്, തുണി എന്നിങ്ങനെയുമാണ് ഇത്. ദ്രവ മാലിന്യം ദീനബന്ധു മോഡൽ ബയോഗ്യാസ് പ്ലാന്റുപയോഗിച്ച് പാചകവാതകമാക്കും. ഇതിന്റെ സ്ലറി കൃഷിക്ക് ഉപയോഗിക്കും. ജൈവ പാഴ് വസ്തുക്കൾ തുറസായ സ്ഥലത്ത് വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിൽ വളമാക്കുന്നു. പാഴ് സാധനങ്ങൾ സൂക്ഷിച്ചുവയ്‍ക്കാൻ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും വീട്ടിലുണ്ട്. മൂന്നു പശുക്കളുണ്ട്. വീട്ടുമുറ്റത്താണ് തൊഴുത്ത്. എങ്കിലും ഒരുവിധ ദുർഗന്ധവുമില്ല. ഇതെങ്ങനെ സാധിക്കുന്നുവെന്ന് കുട്ടികൾ തിരക്കി. ശാസ്ത്രീയമായി കൈകാര്യം ചെയ്താൽ ദുർഗന്ധമുണ്ടാകില്ലെന്നായിരുന്നു മധുവിന്റെ മറുപടി. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിൽ സാമ്പത്തിക നഷ്ടമുണ്ടാകില്ലേയെന്നും കുട്ടികൾ ചോദിച്ചു. പശുക്കളിൽനിന്ന് മാത്രം 1000 രൂപയോളം ദിവസം വരുമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴി മുട്ട, മീൻ ഇവയെല്ലാം വരുമാനമാണ്. വീട്ടിലേക്കാവശ്യമായ പാചകവാതകം ബയോഗ്യാസ് യൂണിറ്റിൽനിന്നാണ്. പണം മുടക്കി ഗ്യാസ് വാങ്ങിയിട്ട് വർഷങ്ങളായി. എല്ലാം കൂട്ടിയിണക്കിയുള്ള ഹരിതഭവന സന്ദർശനം കുട്ടികൾക്ക് പ്രത്യേക അനുഭവമായി.തൊടുപുഴ, ഡോ. ജി എസ് മധു Read on deshabhimani.com