കുട്ടമ്പുഴയിലെ വന്യമൃഗശല്യം ; സൗര തൂക്കുവേലി നാളെ ചാർജ് ചെയ്യും
കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഉരുളൻതണ്ണി സ്വദേശി എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആന്റണി ജോൺ എംഎൽഎയുടെയും കലക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. മിഷൻ സോളാർ ഫെൻസിങ് പദ്ധതിപ്രകാരം നിലവിലുള്ള സൗരതൂക്കുവേലി നന്നാക്കി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച തൂക്കുവേലി പൂർണമായി ചാർജ് ചെയ്യാനാണ് ശ്രമം. കിടങ്ങുകുഴിക്കൽ ആറുമാസത്തിനകം പൂർത്തിയാക്കും. വഴിവിളക്കുകൾ എല്ലായിടത്തും സ്ഥാപിച്ചുവരികയാണ്. കാലതാമസം ഒഴിവാക്കാൻ ഹ്രസ്വ ടെൻഡർ വിളിക്കാനുള്ള നടപടികൾക്കായി കലക്ടർ അനുമതി നൽകും. നിലവിൽ അഞ്ചുലക്ഷം രൂപ മരിച്ചയാളുടെ ബന്ധുക്കൾക്ക് കൈമാറി. ബാക്കി അഞ്ചുലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 30നുമുമ്പ് കൈമാറും. സ്ഥിരമായി ഒരു കാട്ടാനയാണ് ശല്യം ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കും. കുട്ടമ്പുഴയിൽ വന്യമൃഗശല്യം ഒഴിവാക്കാൻ എടുക്കുന്ന നടപടികൾ പരിശോധിക്കുന്നതിന് തുടർയോഗങ്ങൾ നടത്തുമെന്നും കലക്ടർ അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ- ബ്ലോക്ക്- പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ, പൊതുപ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com