കേസരി നായനാർ പുരസ്കാരം നിലമ്പൂർ ആയിഷക്ക് സമ്മാനിച്ചു
മാതമംഗലം ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ ഒൻപതാം കേസരി നായനാർ പുരസ്കാരം നിലമ്പൂർ ആയിഷക്ക് സംവിധായകൻ കമൽ സമ്മാനിച്ചു. വിശ്വസാഹിത്യകാരൻ എം ടി വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താനുള്ള ചില വർഗീയ സംഘടനകളുടെ നീക്കം ക്രൂരവും അപലപനീയവുമാണെന്ന് കമൽ പറഞ്ഞു. മുസ്ലീം –- ഹിന്ദു വർഗീയവാദികൾ ഒരുപോലെ എംടിയെ മ്ലേച്ഛമായി ചിത്രീകരിക്കുന്നു. അദ്ദേഹത്തിന്റെ നിലപാടുകളാണ് അതിന് കാരണം. നിലമ്പൂർ ആയിഷയെയും ഒരു കാലത്ത് സങ്കുചിത സാമുദായിക വിഭാഗങ്ങൾ വേട്ടയാടിയതാണ്. അതിനെതിരെ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയ ചരിത്രവനിതയാണ് അവരെന്നും കമൽ പറഞ്ഞു. സി സത്യപാലൻ അധ്യക്ഷനായി. നാടക നടനും സംവിധായകനുമായ കെ ബാലനെ ചടങ്ങിൽ ആദരിച്ചു. ബഷീർ ചുങ്കത്തറ, ടി തമ്പാൻ, ടി ആർ രാമചന്ദ്രൻ, ഡോ. ജിനേഷ്‌കുമാർ എരമം എന്നിവർ സംസാരിച്ചു. പി ദാമോദരൻ സ്വാഗതവും കെ പ്രിയേഷ് നന്ദിയുംപറഞ്ഞു. ഫെയ്സ് ഗായകസംഘം അവതരിപ്പിച്ച നാടക ഗാനമേളയും അരങ്ങേറി. Read on deshabhimani.com