ചെങ്കര വീണ്ടും ആശങ്കയിൽ
കുമളി ചെങ്കരയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലായി. മുങ്കലാർ, നാൽപതേക്കർ ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് പുലിയുടെ ചിത്രം ബുധനാഴ്ച പതിഞ്ഞത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. ഈ സാഹചര്യത്തിൽ കൂടുവച്ച് പുലിയെ പിടികൂടുന്നതിനായി തേക്കടി കടുവാസങ്കേതത്തിലെ വനപാലകർ കോട്ടയം ഡിഎഫ്ഒയ്‌ക്ക് റിപ്പോർട്ട് നൽകി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിക്കുന്നതോടെ പുലിയെ പിടിക്കാനാകുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, നിരവധി വളർത്തുമൃഗങ്ങളെ കൊന്ന പുലിയെ എത്രയുംവേഗം പിടിക്കണമെന്ന ആവശ്യവും ശക്തമായി. ഏതാനും ദിവസങ്ങൾക്കുമുമ്പ് മൂങ്കലാർ പ്രദേശത്ത് പുലിയെ നാട്ടുകാർ കണ്ടിരുന്നു. നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. തുടർന്നാണ് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. ദീർഘനാളുകൾക്കുശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചെങ്കര വീണ്ടും പുലി ഭീതിയിലായത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് മൂങ്കലാർ പ്രദേശത്ത് പുലിയെ കണ്ടിരുന്നു. ആട്, പട്ടി, കേഴ തുടങ്ങിയവയെ പുലി കൊന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് ഈ പ്രദേശത്ത് വനം വകുപ്പ് അധികൃതർ ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതേ പുലി തന്നെ കുമളി, അരണയ്‌ക്കൽ, ചെങ്കര തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചതായി കണ്ടെത്തി. Read on deshabhimani.com