ദേശീയപാത വികസനം: കഴക്കൂട്ടം - കാരോട് ബൈപാസിൽ രണ്ട് പാലവും മൂന്ന് അടിപ്പാതയുംകൂടി
തിരുവനന്തപുരം > ദേശീയപാത 66ൽ ഉൾപ്പെടുന്ന കഴക്കൂട്ടം - കാരോട് ബൈപാസിൽ രണ്ട് പാലവും മൂന്ന് അടിപ്പാതയുംകൂടി വരും. ഏറ്റവും തിരക്കേറിയ ജങ്‌ഷനുകളിലൊന്നായ ഈഞ്ചയ്‌ക്കലിൽ മേൽപ്പാലവും തിരുവല്ലത്ത് പുഴയ്‌ക്ക് കുറുകെ സർവീസ് റോഡ് പാലവുമാണ് നിർമിക്കുക. ആനയറയിലും പൂവാറിലും തമ്പുരാൻമുക്കിലും അടിപ്പാത നിർമിക്കാൻ പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഈഞ്ചയ്‌ക്കൽ ജങ്ഷനിൽ നാലുവരിയിലാണ് പാലം നിർമിക്കുക. മേൽപ്പാലത്തിന് നിലവിൽ ക്ഷണിച്ച ടെൻഡർ പിൻവലിച്ച് പുതിയത് വിളിക്കും. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ കോവളം, ശംഖുംമുഖം, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് കുരുക്കിൽപ്പെടാതെ നഗരത്തിലെത്താനാകും. കഴക്കൂട്ടം, കോവളം, വിഴിഞ്ഞം, തമിഴ്‌നാട് റൂട്ടിലുള്ള വാഹനങ്ങൾക്ക് തടസ്സമില്ലാതെ പോകാനാകും. കഴക്കൂട്ടം ഭാഗത്തുനിന്ന് നഗരത്തിലേക്കു കടക്കേണ്ട വാഹനങ്ങൾക്ക് ചാക്ക മേൽപ്പാലത്തിലെത്തിയശേഷം സർവീസ് റോഡ് കടന്ന് അന്താരാഷ്‌ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് എത്താം. Read on deshabhimani.com