ഇഡിയുടേത് രാഷ്‌ട്രീയ വേട്ടയാടൽ; സഹകരണ മേഖലയെ വേട്ടയാടാൻ അനുവദിക്കില്ല: എം വി ​ഗോവിന്ദൻ



കണ്ണൂർ> എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത് (ഇഡി) രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഐ എം  നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇ ഡി തീർക്കുന്നത്. സഹകരണമേഖലയെ തകർക്കുന്നതിനായുള്ള ബോധപൂർവമായ പ്രവർത്തനം കേന്ദ്രസർക്കാർ ഏജൻസിയെ കൊണ്ട് നടപ്പിലാക്കുകയാണെന്നും അതിന് വഴങ്ങാൻ പാർട്ടിക്ക് മനസില്ലെന്നും അദ്ദേഹം പറഞ്ഞു. "സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. ഇതിനുള്ള മൂലധനം കണ്ടെത്താനാണ്‌ കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന്‌ പ്രചരിപ്പിക്കുന്നത്‌. ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങളുണ്ടായാൽ പരിഹരിച്ച്‌ മുന്നോട്ടുപോകുകയാണുവേണ്ടത്‌. അതിന്റെ പേരിൽ സിപിഐ എമ്മിനെയും നേതാക്കളെയും  കടന്നാക്രമിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കും"-  എം വി ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് .കരുവന്നൂർ ബാങ്ക് കേസിൽ 2 പേരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഉദ്യോഗസ്ഥർ  മർദിച്ചിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കേസിൽ മൊഴിയായി സിപിഐ എം നേതാക്കളുടെ പേര് നൽകണം എന്നാവശ്യപ്പെട്ടാണ് മർദിച്ചതെന്നും അരവിന്ദാക്ഷൻ പറഞ്ഞിരുന്നു. Read on deshabhimani.com

Related News