മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്റെ ഹർജിയിൽ 10ന് വിധിപറയും
കാസർകോട് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഹർജിയിൽ 10ന് വിധിപറയും. ഇതു സംബന്ധിച്ച വാദം പൂർത്തിയായി. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രനടക്കമുള്ള പ്രതികൾക്കുവേണ്ടി ഏഴ് അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽപോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനിൽക്കില്ലെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറും വാദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശപ്പത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്ന, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. കെ സുന്ദര ബുധനാഴ്‌ച കോടതിയിൽ എത്തിയിരുന്നു. സുന്ദരയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ പട്ടികജാതി–- - പട്ടികവർഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാവകുപ്പുൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. Read on deshabhimani.com