കാതോര്‍ക്കാം, മഞ്ഞക്കടലിന്റെ ഇരമ്പലിന്

വ്യാഴാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടയില്‍


കൊച്ചി മഞ്ഞക്കടലില്‍ മുങ്ങാന്‍ കൊച്ചി നഗരം തയ്യാറെടുത്തു. മഞ്ഞ ജേഴ്‌സിയും ചായങ്ങളുമണിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ആരാധകര്‍ വ്യാഴാഴ്ച നഗരം കീഴടക്കും. എല്ലാ റോഡുകളും ചെന്നെത്തുക കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക്. ഐഎസ്എല്‍ പത്താംസീസണ് വിസില്‍ മുഴങ്ങുന്നതോടെ നാടും നഗരവും ഇനി ഫുട്‌ബോള്‍ സ്വപ്‌നങ്ങളില്‍ ആറാടും. വ്യാഴം രാത്രി എട്ടിന് ബംഗളൂരു എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യകളി.   മത്സരത്തിന്റെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിച്ചതായി സംഘാടകര്‍ അറിയിച്ചു. 599, 899 രൂപയുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇത് ബുക്ക് മൈ ഷോയില്‍നിന്ന് ലഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഫുട്‌ബോള്‍ ആരാധകര്‍ ബുധന്‍ രാത്രിമുതല്‍ എറണാകുളത്തെത്തി. ബ്ലാസ്‌റ്റേഴസിന്റെ ജേഴ്‌സി വില്‍പ്പന സ്‌റ്റേഡിയത്തിനുസമീപം ആരംഭിച്ചു. ഇഷ്ടടീമിന്റെ ചായം മുഖത്ത് തേച്ചുകൊടുക്കുന്നവരും ആരാധകര്‍ക്കായി കാത്തിരിക്കുകയാണ്. സ്‌റ്റേഡിയത്തിനുസമീപം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നു. ഇത്തവണ ഐഎസ്എല്‍ ട്രോഫി ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എല്ലാ ആരാധകരോടും മാസ്‌ക് അണിഞ്ഞ് കളി കാണാനെത്തണമെന്ന് കൊച്ചി ബ്ലാസ്‌റ്റേഴ്‌സ് ടീം അഭ്യര്‍ഥിച്ചിട്ടുണ്ട്. ആരാധകര്‍ മൈതാനത്തേക്ക് ഓടിക്കയറരുതെന്ന് മുന്നറിയിപ്പും ടീം സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഓടിക്കയറുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ലഭിക്കുമെന്നും ടീം മുന്നറിയിപ്പ് നല്‍കി.   Read on deshabhimani.com

Related News