ഷാരോൺ വധം: ഗ്രീഷ്‌മയ്‌ക്ക്‌ ജാമ്യം , ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാനവ്യവസ്ഥ



  കൊച്ചി പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക്‌ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണമില്ലെന്നും കസ്‌റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി റദ്ദാക്കിയെന്നുമുള്ള ഗ്രീഷ്‌മയുടെ വാദം പരിഗണിച്ചാണ്‌ നടപടി. സമൂഹത്തിൽ പ്രതിക്കെതിരെ നിലനിൽക്കുന്ന വികാരംമാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ല. വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി.  ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിചാരണക്കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകണം. കുറ്റപത്രം നൽകി, വിചാരണ നടക്കാനിരിക്കുന്ന കേസിൽ  കസ്‌റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ഗ്രീഷ്‌മ നൽകിയ ഹർജി ജസ്‌റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസാണ്‌ പരിഗണിച്ചത്‌. മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽനിന്ന്‌ പിന്മാറണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം നിഷേധിച്ചതോടെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. 2022 ഒക്‌ടോബർ 14നായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ഒക്ടോബർ 25നാണ്‌ ഷാരോൺ മരിച്ചത്‌. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരനുമാണ്‌ മറ്റു പ്രതികൾ. ഇവർക്ക്‌ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. Read on deshabhimani.com

Related News