പനി മരണം: പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി, ജാഗ്രതവേണമെന്നും മുഖ്യമന്ത്രി



തിരുവനന്തപുരം> കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചു രണ്ടുപേർ മരണമടയാനിടയായ സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിട്ടുണ്ട്. നിപ വൈറസ് ആണോ പനിക്ക് കാരണം എന്ന് സംശയിക്കുന്നതിനാലാണ് ജാഗ്രത നിർദേശം. സംഭവം റിപ്പോർട്ട് ചെയ്തയുടൻ കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പ്രദേശത്ത് സർവയലൻസ് പ്രവർത്തനങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തി ജില്ലയുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. പൊതുമരാമത്ത്  മന്ത്രിയും കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരണമടഞ്ഞവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നൽകുന്നുണ്ട്. പ്രതിരോധപ്രവർത്തനവും ജാഗ്രതയും പ്രധാനമാണ്. ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News