വികസനത്തിന്റെ പുതിയ അധ്യായം: കൊച്ചി വിമാനത്താവളത്തിൽ പുതിയ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി വിമാനത്താവളത്തിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി > കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിൽ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 7 വികസന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.   വലിയ പദ്ധതികൾ സ്വകാര്യ മേഖലയിൽ മാത്രമേ വിജയിപ്പിക്കാനാകുവെന്ന ചിന്ത നിലവിലുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ പോലും സ്വകാര്യവൽക്കരിക്കപ്പെടുന്ന കാലമാണിതെന്നും എന്നാൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് നാലാം സ്ഥാനമാണെന്നും നിർമാണം ആരംഭിക്കുന്ന എയ്റോലോഞ്ച് 6 മാസത്തിനകം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.   യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച  മുതലായ  ഘടകങ്ങൾ മുൻനിർത്തി,  അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിച്ചത്. സിയാലിൽ പൂർത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിർമാണോദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.  ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, രാജ്യാന്തര ടെർമിനൽ വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക്സ്‌ സുരക്ഷാവലയം എന്നിവയാണ് സിയാലിന്റെ ഏഴ് പദ്ധതികൾ. Read on deshabhimani.com

Related News