സ്പെഷ്യൽ ജൂറി പുരസ്‌കാരതുക വർധിപ്പിക്കണം, പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുത്: വിവാദപരാമർശവുമായി അലൻസിയർ



തിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര അവാ‌ർഡ് തുകയ്ക്കൊപ്പം പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് നടൻ അലൻസിയർ ലെ ലോപ്പസ്. സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. സ്‌പെഷ്യൽ ജൂറി പുരസ്കാരത്തിന് തുക ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ:‘’അവാർഡിന് നല്ല ഭാരം ഉണ്ട്. മുഖ്യമന്ത്രി കൂടി വേദിയിൽ ഉണ്ടാവണമായിരുന്നു. സാംസ്‌കാരിക മന്ത്രി ഉള്ളതിനാൽ പറയാം. സ്പെഷ്യൽ ജൂറി അവാർഡാണ് ഞങ്ങൾക്ക് തന്നത്. നല്ല തലകൾ എല്ലാവർക്കും കിട്ടി. സ്പെഷ്യലുകൾ കിട്ടുന്നവർക്ക് സ്വർണത്തിലുള്ള പ്രതിമയെങ്കിലും തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,​000 രൂപ തന്ന് അപമാനിക്കരുത്. തുക കൂട്ടണം. അത് ഞാൻ ജൂറി ചെയർമാനായ ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോട് അഭ്യർഥിക്കുകയാണ്. നല്ല അവാർഡൊക്കെ എല്ലാവർക്കും കൊടുത്തോളൂ. പക്ഷേ,​ സ്പെഷ്യൽ ജൂറി അവാർഡ് നൽകി അപമാനിക്കരുത്. ഈ പെൺപ്രതിമ നൽകി ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ഒരു പ്രതിമ തരണം. അങ്ങനെയൊരു പ്രതിമ എന്ന് വാങ്ങാൻ കഴിയുന്നോ അന്ന് ഞാൻ അഭിനയം നിർത്തും’’. അപ്പൻ എന്ന ചിത്രത്തിനായിരുന്നു അലൻസിയറിന് പുരസ്കാരം ലഭിച്ചത്.   Read on deshabhimani.com

Related News