യുപിയിലെ ബിജെപി എംഎല്‍എമാരില്‍ 246 പേരും കോടിപതികള്‍; ഇത് ജനാധിപത്യമോ പണാധിപത്യമോ? - മുഹമ്മദ് റിയാസ്



യുപി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ 312 സ്ഥാനാര്‍ത്ഥികളില്‍ 246 പേരും കോടിപതികളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്. സാധാരണക്കാരന്റെ കണ്ണുതള്ളിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് എംഎല്‍എമാരുടെ സ്വത്തു വിവരകണക്കുകള്‍ ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ജനാധിപത്യമോ പണാധിപത്യമോ? യുപി യില്‍ തിരഞ്ഞെടുക്കപ്പെട്ട എംല്‍എമാരുടെ സ്വത്തു വിവരകണക്കുകള്‍ ഏതൊരു സാധാരണ ഇന്ത്യന്‍ പ്രജയുടെയും കണ്ണു തളളിക്കാന്‍ പോന്നവയാണ്. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറാന്‍ തയ്യാറായിരിക്കുന്ന ബിജെപിയുടെ വിജയിച്ച 312 സ്ഥാനാര്‍ത്ഥികളില്‍ 246 പേരും കോടിപതികളാണ്. സമാജ് വാദി പാര്‍ട്ടിയുടെ 46 എം.ല്‍.എ മാരില്‍ 39 കോടിപതികള്‍. 19 സീറ്റു നേടിയ ബി.എസ്.പി യില്‍ 18 പേരും കോടിപതികളാണ്. കോണ്‍ഗ്രസിലെ വിജയിച്ച 7 സ്ഥാനാര്‍ത്ഥികളില്‍ 5 പേര്‍ കോടീശ്വരന്‍മാരാണ്. തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ വിജയിച്ച ഓരോ എം.ല്‍.എയുടെയും ശരാശരി വരുമാനം 5 കോടിയിലധികമാണ്. നിലവില്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ചിലവ് കണക്കുകള്‍ കമ്മീഷനു സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ അപര്യാപ്തമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി തിരഞ്ഞെടുപ്പിനു ചിലവാക്കിയ പണത്തിന്റെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പണത്തിന്റെ സ്വാധീനം വോട്ടിംഗിനെ ബാധിക്കുന്നത് തടയാന്‍ സാധിക്കുകയുള്ളൂ. മാനവ വികസന സൂചികകളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇത്രയധികം ജനപ്രതിനിധികള്‍ കോടിപതികളാവുന്നതിന്റെ വൈരുദ്ധ്യം അമ്പരിപ്പിക്കുന്നതാണ്..   Read on deshabhimani.com

Related News