"ഗെയിം ഓഫ് ത്രോൺസ്' താരം ഡാരൻ കെന്റ് അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് (36) അന്തരിച്ചു. അദ്ദേഹത്തിന്റെ ഏജൻസിയായ കാരി ഡോഡ് അസോസിയേറ്റ്സാണ് മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ദീർഘകാലമായി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു ഡാരൻ. 'ഗെയിം ഓഫ് ത്രോൺസ്' എന്ന സീരിസിലൂടെയാണ് ഡാരൻ കെന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ എസെക്സിൽ ജനിച്ചു വളർന്ന ഡാരൻ 2008ൽ പുറത്തിറങ്ങിയ 'മിറേഴ്സ്' എന്ന ഹൊറർ ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങിയത്. ഇതിനു ശേഷമായിരുന്നു 'ഗെയിം ഓഫ് ത്രോൺസ്' എന്ന പ്രശസ്തമായ സീരീസിൽ വേഷം ചെയ്യുന്നത്. സ്‌നോ വൈറ്റ് ആൻഡ് ദി ഹണ്ട്‌സ്‌മാൻ, മാർഷൽസ് ലോ, ബ്ലഡി കട്ട്‌സ്, ദി ഫ്രാങ്കെൻസ്റ്റൈൻ ക്രോണിക്കിൾസ്, ബ്ലഡ് ഡ്രൈവ്, ലെസ് മിസറബിൾസ്, ഗ്രീൻ ഫിംഗേഴ്സ്, ഈസ്റ്റ് എൻഡേഴ്സ്, ഹാപ്പി അവേഴ്‌സ്, ലവ് വിത്തൗട്ട് വാൾസ്, ബേർഡ് സോറോ എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റു സിനിമകൾ. 'സണ്ണിബോയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 2012ൽ മികച്ച നടനുള്ള വാൻ ഡി പുരസ്‌കാരം ലഭിച്ചു. 2023 ൽ പുറത്തിറങ്ങിയ 'ഡൺജിയൻസ് ആന്റ് ഡ്രാഗൺസ്; ഓണർ എമങ് തീവ്‌സ്' ആണ് അവസാന ചിത്രം. 2021ൽ യു നോ മീ എന്ന ചിത്രവും കെന്റ് സംവിധാനം ചെയ്തു. Read on deshabhimani.com