കാലെ കാലെ കുംബാ
മൂപ്പന് ക്കൊരു മൂണ് കുംബാ
കാലെ കാലെ കുംബാ
മൂപ്പത്തിക്കൊരു മൂണ് കുംബാ
കാലെ കാലെ കുംബാ
വണ്ടാരിക്കൊരു വെങ്കലവട്ട
കാലെ കാലെ കുംബാ
തണ്ണിക്കൊടത്തെ എട്ത്തളോ
കാലെ കാലെ കുംബാ
തണ്ണിക്കെരക്കെ പോനളൊ
കാലെ കാലെ കുംബാ
തണ്ണിനെമ് എടുത്തളൊ
കാലെ കാലെ കുംബാ
സന്ത്‌ക്കേമ് വെത്തളോ
കാലെ കാലെ കുംബാ
ഇടുപ്പ്‌ക്കേമ് വെത്തളോ
കാലെ കാലെ കുംബാ
സൊകല്‌ക്കേമ് വെത്തളോ
കാലെ കാലെ കുംബാ
തെലെക്കേമ് വെത്തളോ
കല്യാണപ്പെണ്ണ് ഭർതൃഗൃഹത്തിൽ എത്തിയാൽ അതിരാവിലെ ചെയ്യേണ്ട ചില ചടങ്ങുകളാണ് ഈ പാട്ടിൽ വർണിച്ചിരിക്കുന്നത്. പെൺകുട്ടിയെ പുഴ കാണിക്കുന്ന ‘തണ്ണിക്കെര' എന്ന ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ പാട്ട് പാടുന്നത്. പെൺകുട്ടിയുടെ കൈയിൽ ഒരു കുടവും മണവാളന്റെ കൈയിൽ ‘സുണ്ടിവില്ലും' കൊടുക്കുന്നു. പുഴകാണാൻ പോകുന്ന പെൺകുട്ടിക്ക് സംരക്ഷണം നൽകുന്നതിനാണ് സുണ്ടിവില്ല്. അമ്പും വില്ലും പോലുള്ള മുളകൊണ്ടുണ്ടാക്കിയതാണിത്. അമ്പിനുപകരം കല്ലാണ് ഉപയോഗിക്കുക. കൃഷിസ്ഥലത്ത് കിളികളെയും ചെറുമൃഗങ്ങളെയുമൊക്കെ ഓടിക്കാൻ ‘സുണ്ടിവില്ല്' ഉപയോഗിച്ചിരുന്നു.
പെൺകുട്ടി പുഴയിൽനിന്ന് വെള്ളമെടുക്കുന്ന രംഗമാണ് പാട്ടിലൂടെ വിവരിച്ചിരിക്കുന്നത്. കുടത്തിൽ വെള്ളമെടുത്ത് ആദ്യം കാൽപ്പാദത്തിൽ വയ്‌ക്കുന്നു. പിന്നെ കാൽമുട്ടിൽ, ഇടുപ്പിൽ, ചുമലിൽ, തലയിൽ എന്നിങ്ങനെ നൃത്തച്ചുവടുകളോടെയാണീ പാട്ട് പാടുന്നത്. നല്ല ഈണത്തിലും താളത്തിലുമുള്ള ഈ പാട്ട് ഒത്തുപാടാനും ഒപ്പം കളിക്കാനും ഏറെ അനുയോജ്യമാണ്. മൂണ്= മൂന്ന്, കുംബ=- കുടം, തണ്ണിക്കെരെ=- പുഴയിലേക്ക്, വണ്ടാരി=- ഊരിന്റെ തലവന്മാരിൽ ഒരാൾ, സന്ത്‌ക്കേമ്-=- കാൽമുട്ടിൽ,സൊഗല്= -ചുമല്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..