25 April Thursday

സ്വകാര്യത ഔദാര്യമല്ല അവളുടെ അവകാശമാണ്‌

പി എം ആതിരUpdated: Sunday May 8, 2022

ലൈംഗികാതിക്രമക്കേസുകളിൽ പരാതിക്കാരിയെ തിരിച്ചറിയുംവിധമുള്ള പരാമർശങ്ങൾ അരുത് എന്നത് പരാതിക്കാരിയോടുള്ള ഔദാര്യമല്ല, അവരുടെ അവകാശവും അവരർഹിക്കുന്ന നിയമസംരക്ഷണവും ആണ്.ലൈംഗികാതിക്രമത്തിന്‌  ഇരയായ സ്‌ത്രീയോട് ഒരു പാട്രിയാർക്കൽ സമൂഹം തുടരുന്നത്‌ സ്‌ത്രീവിരുദ്ധവും ക്രൂരവുമായ സമീപനങ്ങളാണ്‌. അതിക്രമങ്ങൾക്കുപിറകെ അത്തരം പെരുമാറ്റങ്ങൾക്ക്‌ വിധേയയാകേണ്ടി വരുന്നതിലെ നീതിരാഹിത്യമാണ് ഇതുസംബന്ധിച്ച നിയമപരിഷ്‌കരണങ്ങളിലേക്ക് നയിച്ചത്‌. 1983ലെ ക്രിമിനൽ നിയമ ഭേദഗതി നിർദേശങ്ങളുടെ ഭാഗമായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 228എ വകുപ്പ് കൂട്ടിച്ചേർക്കപ്പെട്ടു.  അതോടെയാണ്‌  ലൈംഗികാതിക്രമകേസുകളിൽ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ടുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായത്.

സ്‌ത്രീക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ സ്റ്റേറ്റിനെതിരായ  കുറ്റകൃത്യമായി കണക്കാക്കുന്നതുകൊണ്ടാണ് സംഭവം നടന്ന ഇടത്തെ പൊലീസ് ആവലാതിക്കാരും (കംപ്ലയിനന്റ്‌) അതിക്രമം നേരിട്ട സ്‌ത്രീ യഥാർഥ ആവലാതിക്കാരിയു (ഡിഫാക്‌ടോ കംപ്ലയിനന്റ്) മായി നീതിപീഠത്തിന്‌ മുന്നിലെത്തുന്നത്.

ലൈംഗികാതിക്രമത്തിന് വിധേയയാകുന്ന സ്‌ത്രീ അനുഭവിക്കുന്ന മാനസികാഘാതവും തുടർന്നുള്ള സാമൂഹ്യജീവിതത്തിൽ നിരന്തരം അനുഭവിക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മറികടക്കാനുള്ള മനോബലം ഇന്നും  അവൾക്ക് കൈവരിക്കാനാകുന്നില്ല.

ലൈംഗികാതിക്രമക്കേസുകളുടെ ചരിത്രം പരിശോധിച്ചാൽ,  ഇരകളുടെ തുടർജീവിതത്തിൽ എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചാൽ സമാധാനത്തിലും സന്തോഷത്തിലും തുടർജീവിതം സാധ്യമായവർ വിരളം. ആത്മഹത്യ ചെയ്‌തവർ, നാടുവിട്ടവർ, നാടുകടത്തപ്പെട്ടവർ, മാനസിക നില തെറ്റിയവർ,  വിഷാദ രോഗികളായവർ,  പരമാവധി തന്നിലേക്കൊതുങ്ങി സാമൂഹ്യജീവിതം നഷ്ടപ്പെടുത്തിയവർ, നിർബന്ധിത വേശ്യാവൃത്തിയിലേർപ്പെട്ടവർ, ക്രിമിനലുകളായി മാറിയവർ തുടങ്ങിയവരാണ്‌ ഏറെയും.
ചുരുക്കം ഇരകളേ  അന്വേഷണത്തിന്റെയും വിചാരണയുടെയുമൊക്കെ  കടമ്പകൾ മറികടന്ന് അതിജീവിതയായി തലയുയർത്തിപ്പിടിച്ച് ജീവിക്കുന്നുള്ളൂ.

ഇന്ത്യൻ ശിക്ഷാ നിയമം 228എ നിലവിൽ വന്നശേഷം നടന്ന നിയമപോരാട്ടങ്ങളിലെല്ലാം ജുഡീഷ്യറി ഒരു പരിധിവരെ ഇരയാക്കപ്പെട്ടവരുടെ നീതിക്കായി  നിലകൊണ്ടു. ഭൂപേന്ദ്രശർമ v/s സ്‌റ്റേറ്റ്‌ ഓഫ്‌ മഹാരാഷ്ട്ര കേസിൽ, ഇരയെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതും ഒഴിവാക്കാൻ  ഈ വകുപ്പ് പ്രതിജ്ഞാബദ്ധമാണ് എന്ന് അടിവരയിടുന്നുണ്ട്.
പൊലീസ് രേഖകളിൽ പോലും വിക്ടിം ഐഡന്റിറ്റി പുറത്തുവിടരുത് എന്ന് 2018ൽ സത്യപാൽ ആനന്ദ്‌ v/s സ്‌റ്റേറ്റ്‌ ഓഫ്‌ മധ്യപ്രദേശ്‌  കേസിൽ സുപ്രീം കോടതി നിർദേശിച്ചു.

2018ൽ തന്നെ നിപുൺ സക്‌സേന കേസിൽ കോടതി രേഖകൾ വഴി വിക്ടിം ഐഡന്റിറ്റി ചോർന്നുപോകാതിരിക്കാനുള്ള കർശന മാർഗനിർദേശങ്ങൾ നൽകി. അജു വർഗീസ്‌ v/s സ്‌റ്റേറ്റ്‌ ഓഫ്‌ കേരള  കേസിൽ  മേൽവിധിന്യായങ്ങളിലൂന്നി കോടതി ഇങ്ങനെ പറഞ്ഞു: "നിയമം അറിയില്ലായിരുന്നു, സാധാരണ മനുഷ്യനാണ്, മാനുഷികമായ പരിമിതികൊണ്ട്‌ എടുത്തുചാടി ചെയ്‌തുപോയതാണ്, ഇരയ്‌ക്ക്‌   ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യശുദ്ധിയോടെയായിരുന്നു പേര് വെളിപ്പെടുത്തിയത് തുടങ്ങിയ ന്യായീകരണങ്ങളൊന്നും കുറ്റകൃത്യത്തിൽനിന്ന്‌ പുറത്തുകടക്കാനുള്ള കാരണങ്ങളല്ല’.

പ്രതിക്കും ഇത്തരം അവകാശങ്ങളുണ്ടെന്നും പ്രതിയുടെ പേരും പുറത്തുവിടാതെ അവർക്കും നിയമസംരക്ഷണം  ലഭ്യമാക്കണം എന്ന വാദമാണ്‌ പുതിയതായി ഉയരുന്നത്‌. സ്‌ത്രീപക്ഷ നിയമങ്ങൾ  പോരാ, പുരുഷപക്ഷ നിയമങ്ങൾ കൂടി വേണം എന്ന് ചാനൽ ചർച്ചയിൽ  അലറിവിളിക്കുന്നവരും സമൂഹമാധ്യമങ്ങളിൽ  തള്ളിമറിക്കുന്നവരും ഏറെയുണ്ട്‌.  നിയമസംരക്ഷണത്തിന്റെ ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾ കാണാതെയാണ്  ആർപ്പുവിളികൾ. കോടതിമുറിക്ക് മുന്നിൽ കേസെത്തുംമുമ്പുള്ള മാധ്യമ വിചാരണകൾ അഭികാമ്യമല്ലെങ്കിലും പ്രതികളിൽനിന്ന്‌  തുടർന്ന് കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതപ്പെടുത്തലാണ് പ്രതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ.  പിന്നീടുള്ള ഉൽകണ്ഠ നിരപരാധികൾ പ്രതി ചേർക്കപ്പെടുമ്പോൾ അവരുടെ തകരുന്ന ഇമേജിനെ കുറിച്ചോർത്താണ്. വളരെ ചുരുക്കം ശതമാനം ലൈംഗികാതിക്രമ കേസുകൾ മാത്രമേ രാജ്യത്ത്‌ റിപ്പോർട്ട് ചെയ്യപ്പെടുകപോലും ചെയ്യുന്നുള്ളൂ  എന്ന പരാമർശമുള്ള ജസ്റ്റിസ് വർമ കമീഷൻ റിപ്പോർട്ട് നമ്മെ തുറിച്ചുനോക്കുന്നുണ്ട്‌ എന്ന വസ്‌തുത മറന്നുകൊണ്ടാണ് ഈ ഉൽകണ്ഠ.

മാധവിക്കുട്ടി എഴുതിയപോലെ ഒന്ന്‌ ഡെറ്റോളിട്ട് കുളിച്ചാൽ തീരുന്ന പ്രശ്നമായി മാത്രമായി ഒരു ലൈംഗികാതിക്രമത്തെ കാണാനാകുംവിധം അതിന് വിധേയയായ സ്‌ത്രീയും അവരെ ഉൾക്കൊള്ളുന്ന സമൂഹവും മാറേണ്ടതുണ്ട്‌. അങ്ങനെ ഒരിടത്ത് ഐപിസി 228എയുടെ നിയമ പരിരക്ഷ ഇല്ലാതെ തന്നെ അവൾക്ക് തലയുയർത്തി നടക്കാനാകുന്ന കാലം വരും; എസ് സിതാരയുടെ അഗ്നിയിലെ നായികയെപ്പോലെ.  സമൂഹം ആ നിലയിലേക്ക്‌ വളരും വരെ 228എയുടെ പരിരക്ഷ അവളുടെ അവകാശമാണ്,  ആരുടെയും ഔദാര്യമല്ല.

ലൈംഗികാതിക്രമത്തിന് വിധേയയായ സ്‌ത്രീയെ അവളുടെ മുറിവിന്റെ ആഴം തിരിച്ചറിഞ്ഞ്, വേദനിപ്പിക്കാതെ  ചേർത്ത് പിടിക്കാനാണ് നാം  പഠിക്കേണ്ടത്. അതിക്രമത്തിന്റെ ആഘാതത്തിൽനിന്ന്‌ പുറത്തുകടക്കാൻ,  ഫലപ്രദമായ കേസന്വേഷണം നടക്കുന്നു എന്ന് ഉറപ്പു വരുത്താൻ, കോടതി നടപടികളുടെ സങ്കീർണതകളെ മുറിച്ച് കടക്കാൻ ത്രാണിയുള്ളവളാക്കി മാറ്റി എടുക്കാൻ അവൾക്കൊപ്പം നിൽക്കണം.  കണ്ണീര് കുടിച്ചു വറ്റിച്ച് കലങ്ങിപ്പോകുന്ന ജീവിതങ്ങളെ തെളിച്ചമുള്ളതാക്കാൻ ഇരയിൽനിന്ന്‌  അതിജീവിതയിലേക്കുള്ള കഠിനവഴികളിൽ അവൾക്കൊപ്പം നിലകൊള്ളണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top