നിർത്താതെ കരയുന്ന സ്‌ത്രീകളുടെ അടുത്തേക്ക് പ്രതികാര ദുർഗയെപ്പോലെ ഒരു സ്‌ത്രീ "നിർത്ത്' എന്ന് ആക്രോശിച്ച് കടന്നുവരുന്നു. "സ്‌ത്രീയെ നീ കരയുന്നുവോ? ആർക്കുവേണ്ടി... എന്തിനുവേണ്ടി... നിന്നെ അംഗീകരിക്കാത്ത ... നിന്നെ സ്‌നേഹിക്കാത്ത... നിന്നെ ബഹുമാനിക്കാത്ത... നിന്റെ വേദനയിൽ രസിക്കുന്ന... കപടമുഖങ്ങൾക്ക് മുന്നിൽ വിലപിച്ചിട്ട് എന്തുനേടാനാണ് വിഡ്‌ഢികളേ...
"സമൂഹമേ, എനിക്ക് വേണ്ടത് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. മാനവരാശിയുടെ അടിസ്ഥാന ശിലയായ ആർത്തവത്തെ അശുദ്ധിയായി കണ്ട് ഞങ്ങളെ മാറ്റിനിർത്തരുത്'‐ കാസർകോട് ജില്ലയിലെ വനിതാ പൊലീസുകാർ അരങ്ങിലെത്തിക്കുന്ന "ഞാൻ അനഘ' എന്ന നാടകം, അവഗണിക്കപ്പെടേണ്ടവളല്ല സ്‌ത്രീയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ്. സ്്‌ത്രീകളെ ആർത്തവത്തിന്റെ പേരിൽ "അശുദ്ധ'മായി കണ്ട് മാറ്റിനിർത്തുന്നതിനെതിരെയും സമൂഹത്തിൽ പുരുഷനൊപ്പം സ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുമുള്ള നാടകം നവംബർ 23ന് അരങ്ങിലെത്തി. പത്തുദിവസത്തെ പരിശീലനത്തിന് ശേഷമാണ് കാഞ്ഞങ്ങാട് ടൗൺഹാളിൽ നാടകം അരങ്ങേറിയത്. അന്നുതന്നെ നിരവധി സ്‌റ്റേജുകളിൽ നാടകം അവതരിപ്പിക്കാനായി തിയതി ചോദിച്ച് ക്ലബ്ബുകളും വിവിധ സംഘടനകളും എത്തിയതായി നാടകത്തിന്റെ രചയിതാവും കാസർകോട് വനിതാസെൽ സിഐയുമായ പി വി നിർമല പറഞ്ഞു
നിറഞ്ഞ സദസിന് മുന്നിലാണ് "ഞാൻ അനഘ' അരങ്ങേറിയത്. നിർത്താതെ കരയുന്ന സ്‌ത്രീകളുടെ അടുത്തേക്ക് പ്രതികാര ദുർഗയെപ്പോലെ ഒരു സ്‌ത്രീ "നിർത്ത്' എന്ന് ആക്രോശിച്ച് കടന്നുവരുന്നു. "സ്‌ത്രീയെ നീ കരയുന്നുവോ? ആർക്കുവേണ്ടി... എന്തിനുവേണ്ടി... നിന്നെ അംഗീകരിക്കാത്ത ... നിന്നെ സ്‌നേഹിക്കാത്ത... നിന്നെ ബഹുമാനിക്കാത്ത... നിന്റെ വേദനയിൽ രസിക്കുന്ന... കപടമുഖങ്ങൾക്ക് മുന്നിൽ വിലപിച്ചിട്ട് എന്തുനേടാനാണ് വിഡ്‌ഢികളേ... യുഗയുഗാന്തരങ്ങളായി ഇവർ നിന്റെ കണ്ണീരിനെ വിറ്റ് കാശാക്കുകയാണ്' , ഈ വാക്കുകൾ കേട്ട്, കരഞ്ഞുകൊണ്ടിരുന്ന സ്‌ത്രീകൾ അടുത്തെത്തി അവളോട് നിങ്ങളാരാണെന്ന് ചോദിക്കുന്നതിലൂടെയാണ് നാടകം തുടങ്ങുന്നത്. "ഞാൻ അനഘ. നിന്റെ കണ്ണീരിനാൽ വിശുദ്ധയാക്കപ്പെട്ടവൾ... സ്‌ത്രീയെ, ഇരുട്ടിലേക്ക് നടക്കാതെ, മുന്നോട്ട്... നീ അബലയല്ല, അബലയെന്ന് നിന്നെ വിശ്വസിപ്പിച്ച് ഇവർ നിന്നെ അണിയിച്ച പീഡനത്തിന്റെ മാറാപ്പ് ആദ്യം നീ വലിച്ചെറിയൂ' അനഘയുടെ വാക്കുകൾ ഒാരോ സ്‌ത്രീക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായി പോരാടാനുള്ള പ്രചോദനമാവുകയാണ്.
വീടുകളിലും പൊതു ഇടങ്ങളിലും സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നതാണ് നാടകത്തിന്റെ പ്രമേയം. കോടതിയും ഭരണസംവിധാനങ്ങളും ഒപ്പം നിലയുറപ്പിച്ചാലും പഴയകാലത്തുനിന്ന് മാറാൻ സ്‌ത്രീ തയ്യാറാകുന്നില്ല. താൻ "അശുദ്ധ'യാണെന്ന് സ്വയം ചിന്തിക്കുന്നതിൽനിന്ന് ആ "അശുദ്ധം' മാനവരാശിയുടെ അടിസ്ഥാനമാണെന്ന തിരിച്ചറിവുണ്ടായാൽ സമൂഹത്തിൽനിന്ന് ഒറ്റപ്പെടേണ്ട അവസ്ഥയുണ്ടാകില്ലെന്ന് നാടകം ഉദ്‌ബോധിപ്പിക്കുന്നു. രാത്രി യാത്രക്കാരായ സ്‌ത്രീകൾ മോശക്കാരാണെന്ന കാഴ്‌ചപ്പാടോടെ ദുഷ്ടലാക്കോടെ സമീപിക്കുന്നവനെ സമചിത്തതയോടെ നേരിടാനുള്ള കരുത്തും ആത്മവിശ്വാസവും ഓരോ സ്‌ത്രീക്കും നൽകുകയാണ് "ഞാൻ അനഘ' നാടകം.
വിവാഹമല്ല അവസാന വാക്കെന്നും ഒരായുസ് മുഴുവൻ സമൂഹത്തിന് വേണ്ടി ഒത്തിരി കാര്യങ്ങൾ ഓരോ സ്‌ത്രീക്കും ചെയ്യാനുണ്ടെന്നും നാടകം സമൂഹത്തോട് വിളിച്ചുപറയുന്നു. പൊതു ഇടങ്ങൾ പുരുഷന് മാത്രമായുള്ളതല്ല, മറിച്ച് സ്‌ത്രീക്കും അവകാശപ്പെട്ടതാണ്്. പുരുഷന്റെ തണലില്ലാതെ തനിച്ച് ജീവിക്കുന്ന സ്‌ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന സമൂഹത്തെ ബോധവൽക്കരിച്ച് ശരിയായ ചിന്താഗതിയിലേക്ക് മാറ്റാനും നാടകം ശ്രദ്ധചെലുത്തുന്നുണ്ട്. പുരുഷനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ച സമൂഹമേ, ‘നീ എന്തുകൊണ്ട് സ്‌ത്രീയെ ബഹുമാനിക്കാൻ പഠിപ്പിച്ചില്ലെ’ന്ന് ചോദിക്കുന്നു.
"ഇവിടെ മാറേണ്ടത് നിന്റെ സംസ്‌കാരമാണ്. എനിക്ക് വേണ്ടത് പ്രാർഥനയല്ല, നിങ്ങളോരോരുത്തരുടെയും കരുതലാണ്'. "ദേവാലയത്തിനുള്ളിൽ വച്ചുപോലും പിച്ചിചീന്തുമ്പോൾ എന്റെ പൊന്നുമോൾ വാവിട്ടു നിലവിളിച്ചപ്പോൾ... ദൈവങ്ങളെ നിങ്ങളെവിടെയായിരുന്നു...'
50 മിനിറ്റുള്ള നാടകത്തിന്റെ അവസാന ഭാഗം പൊതുസമൂഹത്തിന് നൽകുന്നത് ഏറെ പ്രസക്തമായ സന്ദേശമാണ്. ലിംഗവിവേചനം, ബാലപീഡനം, ഗാർഹിക പീഡനം, ബലാത്സംഗം എന്നീ പേരുകളിലുള്ള ഓരോ ഭാണ്ഡക്കെട്ടുമായി നാല് സ്‌ത്രീകൾ അരങ്ങിലെത്തും. "ഇവിടെ മാറേണ്ടത് നിന്റെ സംസ്‌കാരമാണ്. എനിക്ക് വേണ്ടത് പ്രാർഥനയല്ല, നിങ്ങളോരോരുത്തരുടെയും കരുതലാണ്'.
"ദേവാലയത്തിനുള്ളിൽ വച്ചുപോലും പിച്ചിചീന്തുമ്പോൾ എന്റെ പൊന്നുമോൾ വാവിട്ടു നിലവിളിച്ചപ്പോൾ... ദൈവങ്ങളെ നിങ്ങളെവിടെയായിരുന്നു...' ഭാണ്ഡക്കെട്ടും പേറിയെത്തിയ കഥാപാത്രങ്ങൾ സമൂഹത്തിന് സമർപ്പിക്കുന്നത് പ്രസക്തമായ ചോദ്യങ്ങളാണ്. അേപ്പാൾ അനഘ കടന്നുവരും.‘സ്‌ത്രീയെ നീ പ്രതികരിക്കുക, ഈ ലോകം നിനക്കുകൂടി അവകാശപ്പെട്ടതാണ്. അതിന് നീ സ്വയം ശക്തയാകണം. നിന്നെ സഹായിക്കാൻ ഇവിടെ നിയമമുണ്ട്, നിയമപാലകരുണ്ട്, മാറ്റത്തെ ഉൾക്കൊള്ളുന്ന മനുഷ്യസമൂഹമുണ്ട്"‐ അനഘയുടെ കരുത്തുറ്റ വാക്കുകളിലൂടെ നാടകത്തിന് തിരശ്ശീല വീഴുകയായി.
കാസർകോട് വനിതാസെൽ സിഐ പി വി നിർമല ആദ്യമായി രചിച്ചതാണ് "ഞാൻ അനഘ' നാടകം. സംവിധാനം ചെയ്യുന്നത് കാസർകോട് എസ്‌എംഎസ് സിവിൽ പൊലീസ് ഓഫീസർ രാമകൃഷ്‌ണൻ ചാലിങ്കാലാണ്. ബേഡകം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സി െക സരിത (പുങ്ങംചാൽ), സിപിഒമാരായ കാസർകോട് വനിതാ സെല്ലിലെ പി വി ഗീത (മയ്യിച്ച), എ ജയശ്രീ (അരമങ്ങാനം), ആദൂരിലെ രേഷ്‌മ (കൂടാനം), നീലേശ്വരത്തെ ടി വി സജിത (നീലേശ്വരം), ചിറ്റാരിക്കാലിലെ സി പി കെ പ്രസീത (എരമം), കാസർകോട് എസ്‌എംഎസിലെ എം പി സുഗന്ധി (കള്ളാർ), വിദ്യാനഗറിലെ ടി വി ഷീബ (ചാലിങ്കാൽ), വനിതാസെൽ പിടിഎസ് രഞ്‌ജിനിദേവി (തുരുത്തി) എന്നിവരാണ് അഭിനേതാക്കൾ. നാടകത്തിന്റെ ബുക്കിങ്ങിനായി 9497987223 നമ്പറിൽ ബന്ധപ്പെടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..