25 April Thursday

ചോപ്പുചുറ്റിയ വസന്തം

സൂരജ് കരിവെള്ളൂർUpdated: Wednesday May 30, 2018

മെയ് 20 ന് സന്ധ്യയ്ക്ക് പലിയേരി ഗ്രാമത്തിൽ ഒരു വെളിച്ചം തെളിഞ്ഞു. ആ വെളിച്ചത്തിൽ ഗ്രീഷ്മ പാടി ‘‘നാരായണ നാരായണ’... വടക്കൻ കേരളം കാലങ്ങളായി കേട്ട പൂരക്കളിയുടെ ആൺതാളത്തിന് മീതെ ആദ്യമായി പെൺ ശബ്ദം മുഴങ്ങി. ചരിത്രം വഴിമാറുന്ന ആ നിമിഷത്തിന് സാക്ഷിയാകാൻ പല ദിക്കിൽ നിന്നുംആയിരക്കണക്കിന് പേർ ഒഴുകിയെത്തി. എല്ലാ കൈവഴികളും പലിയേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയ മൈതാനത്ത് സംഗമിച്ചു. ഇരുപത് പെൺകുട്ടികൾ ആ ജനാവലിയെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ചുവടുവെച്ചു. പൂരക്കളിയുടെ പുതുചരിത്രം അവിടെ പിറന്നു. സംസ്ഥാനത്ത് ആദ്യമായി വനിതാ പൂരക്കളി അരങ്ങിലെത്തിച്ച സംഘം എന്ന നേട്ടം ഇനി പലിയേരി പൊതുജന വായനശാല വനിതാവേദിക്ക് സ്വന്തം.

പെണ്ണിന്റെ പൂരവും ആണിന്റെ പൂരക്കളിയും
വടക്കൻ കേരളത്തിന്റെ വസന്തോത്സവമാണ് പൂരം. പൂരം പെൺകുട്ടികളുടേതാണെങ്കിലും ഇതിന്റെ അനുബന്ധ കലാരൂപമായ പൂരക്കളി കാലങ്ങളായി ആൺകോയ്മയുടെ പ്രദർശന ശാലകളാണ്. മെയ്വഴക്കം കൊണ്ട് കാണികളെ ത്രസിപ്പിച്ച പൂരക്കളിയുടെ ഇന്നലെകൾ സ്ത്രീക്ക് അന്യമായിരുന്നു. എന്നാൽ ആദ്യ കാലത്ത് സ്ത്രീകൾ തന്നെയാണ് പൂരക്കളി അവതരിപ്പിച്ചതെന്ന് പറയുന്നവരും ഉണ്ട്്. അതിനുതകുന്ന തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട്‌ ഈ വാദത്തിന് വേണ്ടത്ര പ്രാമുഖ്യം കിട്ടിയിട്ടില്ല. എന്നാൽ കാലങ്ങൾക്കിപ്പുറം പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഒരു കാലത്ത് സ്ത്രീ ചോപ്പ് ചുറ്റുകയാണ്. പെണ്ണിന് പൂരക്കളി വഴങ്ങില്ല എന്ന കാലങ്ങളായി കൈമാറുന്ന വായ്മൊഴികൾക്ക് മീതെ ഇരുപത് പെൺകുട്ടികൾ ചുവടുവെച്ചിരിക്കുന്നു. പെണ്ണിന് ഒന്നും അന്യമല്ലെന്ന് ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട്. പലിയേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം അറുപതാം വാർഷികത്തിന്റെ ഭാഗമായാണ് വായനശാല വനിതാവേദി പൂരക്കളി അവതരിപ്പിച്ചത്. 60 ാം വാർഷികാഘോഷം അപൂർവമായ ചുവടുവെപ്പാവെണമെന്ന വായനശാല കമ്മിറ്റിയുടെ നിശ്ചയദാർഢ്യമാണ് പുതുചരിത്രത്തിന് വിത്തുപാകിയത്.

 പെൺചുവടിൽ പുതുചരിത്രം
പത്താം ക്ലാസ് മുതൽ വിവിധ പ്രായത്തിലുള്ള ഇരുപതുപേരാണ് പലിയേരിയിലെ വനിതാ പൂരക്കളി സംഘത്തിലെ അംഗങ്ങൾ. വനിതാ പൂരക്കളി എന്ന് പറഞ്ഞപ്പോൾ പലരുടെയും വീടുകളിൽ നിന്ന് എതിർപ്പ് ഉയർന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം അവഗണിച്ച് നിശ്ചയദാർഢ്യവുമായി പെൺകുട്ടികൾ പരിശീലനത്തിനെത്തി. പൂരക്കളി കലാകാരൻ യു പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നൽകിയത്. പതിനേഴ് ദിവസത്തെ ചിട്ടയായ പരിശീലനം. ആദ്യഘട്ടത്തിൽ ചെറിയ കാലയളവ് കൊണ്ട് പെൺകുട്ടികളെ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുമോ എന്ന സംശയമുണ്ടായിരുന്നുവെന്നും എന്നാൽ ആദ്യ ദിനം മുതൽ എല്ലാവരും പ്രകടിപ്പിച്ച ഉത്സാഹവും താൽപര്യവുമാണ് എല്ലാവരുടെയും സംശയങ്ങളെയും അസ്ഥാനത്താക്കിയതെന്ന് പരിശീലകനായ പ്രശാന്ത് പറയുന്നു. പൂവാളി രാഗത്തിൽ ഒന്നാം നിറത്തിലും വനാഹരി രാഗത്തിൽ നാലാം നിറത്തിലും വൻകളികളുടെ ഭാഗമായ രണ്ട് ചിന്തുകളുമാണ് ഇവർ അവതരിപ്പിച്ചത്. അരമണിക്കൂറാണ് ദൈർഘ്യം.

വരുന്നു പെൺപൂരക്കളിയുടെ വസന്തം
നാളിതുവരെ പുരുഷന്റെ മെയ്വഴക്കത്തിൽ മെനഞ്ഞെടുത്ത പൂരക്കളിയെ പൂരോത്സവത്തിന്റെ അവകാശികൾ തിരികെപ്പിടിക്കുകയാണ്. പലിയേരി വായനശാല വനിതാ വേദി പൂരക്കളി അവതരിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തൃക്കരിപ്പൂർ കെ എം കെ സ്മാരക കലാസമിതിയും വനിതാ പൂരക്കളി അവതരിപ്പിച്ചു. മുപ്പതോളം വനിതകളാണ് 45 മിനുട്ട് ദൈർഘ്യമുള്ള പൂരക്കളി അവതരണ സംഘത്തിലുണ്ടായിരുന്നത്. പലിയേരിയിലും തൃക്കരിപ്പൂരിലും വസന്തനൃത്തമാടിയ പെൺ പൂരക്കളി സംഘങ്ങൾക്ക് പിന്നാലെ കൂടുതൽ ഗ്രാമങ്ങളിൽ വനിതകൾ വസന്തത്തിന്റെ ചോപ്പ് ചുറ്റാൻ തയ്യാറെടുക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top