25 April Thursday

രൗദ്രഭീമനായും കർണനായും അപൂർവ ചാരുതയിൽ...

ജീഷ്‌മ മോഹൻദാസ്‌Updated: Wednesday May 22, 2019


അജിത ഹരേ ജയ മാധവാ വിഷ്ണ്വോ...

വേഷമഴിച്ചു വെച്ച് മടങ്ങുമ്പോഴും മനസ്സു പാടുകയാണ് ...

അജമുഖദേവനത... വിജയ സാരേഥ!
സാധു ദ്വിജനൊന്നു പറയുന്നു....

ശ്രീകൃഷ്‌ണനായും കർണ്ണനായും രൗദ്ര ഭീമനായും രാവണനായും ദുശാസനനായും കഥകളി അരങ്ങിലെത്തുന്ന അപൂർവം സ്‌ത്രീകളിൽ  ഒരാളെന്ന ബഹുമതിയുണ്ട്‌ ഗീതാ വർമ്മക്ക്‌. പുരുഷ വേഷം ചെയ്യുമ്പോഴാണ് ഏറെ സംതൃപ്തി. ചിട്ടയായ പരിശീലനം ഒന്നുകൊണ്ടു മാത്രമാണ് പുരുഷ വേഷം ചെയ്യാൻ ശരീരത്തെ പാകപ്പെടുത്തിയെടുത്തത്. സ്ത്രീയായ താൻ പുരുഷനെ എങ്ങനെ നോക്കി കാണുന്നു എന്നതാണ്  അരങ്ങിലൂടെ ഇവർ അവതരിപ്പിച്ചിട്ടുള്ളത്. അഭിനയസാധ്യത കൂടുതലും പുരുഷ വേഷങ്ങൾക്കാണ്. ആദ്യത്തെ അരങ്ങേറ്റമായ പുറപ്പാടിലും പുരുഷ വേഷം തന്നെയായിരുന്നു.

ഒരു പാട് കാര്യങ്ങൾ കൂടി ചേർന്ന കലയാണ് കഥകളി. അഭിനയം, ചുവടുകൾ, വേഷവിധാനം, പാട്ട്‌, മേളം... ഇതെല്ലാം ചേർന്നിട്ടുള്ളതാണ് കഥകളി. എല്ലാം ഒത്തുചേരുന്നതാണ്‌ ഈ കലയുടെ ജീവൻ.

കഥകളിയിൽ ആർക്കാണ് പ്രാധാന്യം എന്നു ചോദിക്കുമ്പോൾ പ്രേക്ഷകർ പറയുക വേഷക്കാർ എന്നായിരിക്കും. എന്നാൽ വേഷക്കാരന്റെ ജീവൻ നിലനിർത്തുന്നത് പാട്ടുകാരും മേളക്കാരും ചുട്ടി കുത്തുന്നവരുമാണ്.ഇവരുടെയെല്ലാം പൂർണ്ണ സഹകരണം ഉണ്ടെങ്കിലേ കഥകളി എന്ന കലാരൂപം വേണ്ടുന്ന വിധം അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ.

‘പെൺകുട്ടികൾക്ക് മാത്രമായി ഒരു കളി വെച്ചാലെന്താ’ എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത് കൃഷണൻനായരാശാനാണ്. അക്കാലത്ത് കലോത്സവങ്ങളിൽ കഥകളിയിൽ ആൺ കുട്ടികളും പെൺ കുട്ടികളും ഒരുമിച്ചായിരുന്നു. കഥകളിയിൽ ഒന്നാം സ്ഥാനത്ത് എപ്പോഴും എത്തിയിരുന്നത് പെൺകുട്ടികളായിരുന്നു. കലാകാരനെ സംബന്ധിച്ചിടത്തോളം ഏതു വേഷവും ചെയ്യാൻ കഴിയണം എന്നാണ് പെൺകരുത്ത് തെളിയിച്ചിരിക്കുന്നത് .

അങ്ങനെയിരിക്കെയാണ് കൃഷണൻ നായർ ആശാൻ വനിതാ കഥകളി ട്രൂപ്പിനെക്കുറിച്ച് പറയുന്നത്. സ്ത്രീകൾക്കും കഥകളി അവതരിപ്പിക്കാൻ സാധിക്കുമെന്ന് വനിതാ കഥകളി ട്രൂപ്പിലൂടെ ആശാൻ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു. അങ്ങനെയാണ് പെൺകളരിയുടെ ഉദയം. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കീഴിൽ വനിതാ കഥകളി ട്രൂപ്പ്‌ ഇതോടെ ആരംഭിച്ചു.

ഓടി നടന്ന് കഥകളി ആസ്വദിച്ചിരുന്ന കാലം.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ അരങ്ങേറ്റം. അതൊരു നവരാത്രിക്കാലമായിരുന്നു. വേഷത്തേക്കാൾ അന്ന് ആസ്വദിച്ചത് ചൊല്ലിയാട്ടമായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുകയാണെന്ന ബാലിശമായ തോന്നലോടെ അരങ്ങേറ്റം.ഏഴ് ദിവസവും ക്ഷേത്രത്തിൽ കഥകളിയുണ്ടാവും. കളി മുടങ്ങാതെ കാണും. ആ പഴയ ഓർമ്മകൾക്ക് മാധുര്യേമേറുന്നു. അച്ഛനും അമ്മയും മുത്തച്ഛനുമാണ് കഥകളിയെ ജീവാത്മാവും പരമാത്മാവുമായി സ്വീകരികരിക്കാൻ പ്രചോദനമേകിയത്. ശാസ്ത്രീയമായി കഥകളി അഭ്യസിച്ചിട്ടില്ലെങ്കിലും തന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ ഊർജ്ജം നൽകിയത് അവരാണെന്ന്‌ ഗീതാ വർമ്മ ഓർക്കുന്നു...

കൃഷ്ണൻ നായരാശാന്റെ ശിഷ്യൻ ആർ എൽ വി ശിവദാസായിരുന്നു ആദ്യ ഗുരു.അദ്ദേഹത്തിനു കീഴിൽ ആറു വർഷം കഥകളി അഭ്യസിക്കാൻ സാധിച്ചു. പിന്നീട്‌ ഗുരു ആർ എൽ വി ദാമോദര പിഷാരടിയാണ്. ആദ്യാവസാനവേഷങ്ങൾ അഭ്യസിച്ചത് ഫാക്ട് പത്മനാഭനാശാന്റെ ശിക്ഷണത്തിൽ. തന്നെ പഠിപ്പിച്ച മൂന്ന് ആശാൻമാരുടെ കൂടെയും വേഷം കെട്ടി അരങ്ങിലെത്താൻ സാധിച്ചു. ഇപ്പോഴും താൻ കഥകളി പൂർണ്ണമായി പഠിച്ചിട്ടില്ല, തന്റെ നിശ്ശബ്ദമായ പ്രാർത്ഥന കഥകളിയെ കൂടുതൽ കൂടുതൽ അറിയണം, പഠിക്കണം എന്നാണ്.

ഈ അടുത്ത് പത്മനാഭനാശാന്റെ കൂടെ കർണ്ണശപഥത്തിൽ   അരങ്ങിലെത്തി. ആശാൻ കുന്തിയായും ശിഷ്യ  കർണ്ണനായും. മറക്കാനാവാത്ത ഒരനുഭവം ആയിരുന്നു. ഈ മൂന്ന് ആശാന്മാരും പറഞ്ഞിട്ടുള്ളത് ഒരേ ഒരു കാര്യം മാത്രമാണ് : പഠനം പൂർണ്ണമാവണമെങ്കിൽ കാൽ ഭാഗം ആശാനിൽ നിന്നും, കാൽ ഭാഗം കളി കണ്ടും, കാൽ ഭാഗം നമ്മുടേതായിട്ടും, കാൽ ഭാഗം അരങ്ങത്തുമാണ് നടക്കുന്നത്. അങ്ങനെയേ പഠനം സാധ്യമാകൂ...

2008-ൽ താടി വേഷത്തിൽ പ്രഗത്ഭനായ വെള്ളിനേഴി നാണു നായരാശാന്റെ പേരിലുള്ള നാണു നായർ കലാഗ്രാമം ഒരു താടിയരങ്ങു സംഘടിപ്പിച്ചു. താടി വേഷത്തിൽ പ്രഗത്ഭനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ആശാനുൾപ്പെടെ പ്രഗത്ഭരായ താടി വേഷക്കാർ അണിനിരന്ന വേദി.അതിൽ പങ്കെടുത്തതും മികച്ച താടി വേഷത്തിന് ‘ രൗദ്ര ശ്രീയൻ’ എന്ന പേരിലുള്ള പുരസ്കാരം ലഭിച്ചതും മറക്കാനാവാത്ത ആദ്യത്തെ അംഗീകാരമായിരുന്നുവെന്ന്‌ ഗീത പറഞ്ഞു.

2013 ൽ വാഹനപകടത്തിൽ തലയ്ക്ക് കാര്യമായ പരിക്കുപറ്റി. മൂന്ന് മാസം ബോധരഹിതയായി കിടന്നു. അപ്പോഴും നിഴലായി കൂടെ നിന്നത് കഥകളിക്കാരായിരുന്നു. അവർ അടുത്തേക്ക് വരുമ്പോൾ താൻ പ്രതികരിച്ചിരുന്നു. അത്രമാത്രം കഥകളിയുമായി ഇഴുകിചേർന്നിരുന്നു . ജീവൻ തന്നെ കഥകളിയായി മാറിയെന്നു പറഞ്ഞാലും തെറ്റില്ല. തന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു.

കർണ്ണശപഥ രചയിതാവായ മാലി മാധവൻ നായരുടെ പേരിലുള്ളതാണ്‌ മാധവൻ നായർ ഫൗണ്ടേഷൻ ട്രസ്‌റ്റ്‌. എല്ലാ വർഷവും കർണ്ണശപഥം കെട്ടിയാടുന്ന ഏതെങ്കിലും ഒരു കലാകാരന് പുരസ്കാരം നൽകി ആദരിക്കും.2018ൽ ആ പുരസ്കാരം തന്നെ തേടിയെത്തിയപ്പോഴും കർണ്ണൻ പാടുന്നു...

“എന്തിഹ മൻ മാനസേ സന്ദേഹം വളരുന്നു ...
അങ്കേശനാമി ഞാനെങ്ങു പിറന്നവനോ...’’?


പുരുഷ വേഷങ്ങളാണ് അധികവും ഗീതാ വർമ്മ കൈകാര്യം ചെയ്തിരിക്കുന്നത്. 1975 മുതലാണ്- കഥകളിയുടെ വർണ്ണാഭമായ ലോകത്ത് എത്തുന്നത്. അതിന് സഹായിച്ചതും സ്വാധിനീച്ചതും ഈ അടുത്തിടെ അന്തരിച്ച ചവറ പാറുക്കുട്ടിയമ്മയാണ്. 42 പിന്നിടുമ്പോഴും  താൻ കഥകളി പഠിച്ചു കൊണ്ടിരിക്കുകയാണ് ,ശിഷ്യഗണങ്ങളില്ല...

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ  സെക്രട്ടറി കെ ടി രാമവർമ്മയുടെ മകളാണ്‌ കൃഷ്ണൻ നായരാശാന്റെ ശിഷ്യ കൂടിയായ രാധിക വർമ്മ. ഇവരും വനിതാട്രൂപ്പിൽ സജീവമാണ്‌. പല ദിക്കിലുമുള്ളവരായിരുന്നു ട്രൂപ്പിൽ ഉണ്ടായിരുന്നത്. ട്രൂപ്പിലുള്ള ഏതെങ്കിലും ഒരാളിന്റെ രക്ഷിതാവ് കൂടെ വരും. ട്രൂപ്പിന് മാനേജറുണ്ട്. ട്രൂപ്പിലെ ആരുടെയെങ്കിലും അമ്മ ആയിരിക്കും മാനേജറുടെ വേഷം അണിയുന്നത്.  കളിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുക മാനേജർ ആയിരിക്കും.

കളിക്കു ചുട്ടി കുത്താൻ കിടക്കുമ്പോൾ സ്ത്രീകൾ തന്നെയാണോ വേഷം കെട്ടുന്നത് എന്നറിയാൻ ആളുകൾ തടിച്ച് കൂടും. ചുട്ടിപുരയിലേക്ക് പ്രമാണികൾ വന്ന് പറയും” ഇവിടെ ഗോപിയാശാനും, കൃഷ്ണൻ നായരാശാനുമൊക്കെ കളിച്ച സ്ഥലമാണ്. കളി നന്നായില്ലെങ്കിൽ കൂക്കും; താടി വേഷമാണ് മൂത്ത ആശാൻമാരൊക്കെ കെട്ടിയിരിക്കുന്നത്. മര്യാദയ്ക്ക് കളിക്കാൻ പറ്റുമോ? ഞങ്ങള് കഥകളിയൊക്കെ കാണുന്നവരാണ്.” എന്നൊക്കെ പറഞ്ഞു കൊണ്ട് പ്രമാണികൾ പോവും. അരങ്ങിലെത്തി കളി തുടങ്ങുമ്പോൾ ഒട്ടും മോശമല്ല എന്ന് മനസ്സിലാക്കി വീണ്ടും വിളിക്കുകയും ചെയ്യും.

കളി നന്നായാലും മോശമായാലും കളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാം തന്നെ തിരികെ മടങ്ങുമ്പോൾ വാനിൽ വെച്ചായിരിക്കും സംസാരിക്കുക. 42 വർഷത്തെ കഥകളി ജീവിതം ഗീതാ വർമ്മയ്ക്ക്  കളി കാണാനും പഠിക്കാനും പഠിച്ചത് പ്രയോഗിക്കാനും കൂടുതൽ കൂടുതൽ നന്നാക്കാനുമാണ് സഹായിച്ചത്..

അക്ഷരാർത്ഥത്തിൽ ഗീതാ വർമ്മ കഥകളി ആസ്വദിക്കുകയാണ്. ഒരു ഉപജീവന മാർഗ്ഗമായിട്ട് കഥകളിയെ കാണാതെ ഉപാസനയായി മാത്രം കഥകളിയെ പരിചരിക്കുന്നു.  ആശാന്മാരിൽനിന്നു കിട്ടുന്ന അഭിനന്ദനമാണ്‌ എന്നും പ്രചോദനമെന്നും ഗീത വർമ്മ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top