20 April Saturday

പൂക്കോട്ടുകാവിലെ സുന്ദരി കില്ലാടികള്‍

പി പി സതീഷ് കുമാര്‍Updated: Tuesday Aug 1, 2017

നിത്യവും കാണുന്ന വരള്‍ച്ചയുടെ കാഴ്ചകളിലെല്ലാം സ്ത്രീകളുണ്ട്. കൊച്ചുകുഞ്ഞുങ്ങളുമായി കുടം തലയിലേന്തി കിലോമീറ്ററുകള്‍ താണ്ടുന്നവര്‍. പൈപ്പിനുമുന്നില്‍ പാത്രങ്ങള്‍ നിരത്തി ഊഴം കാത്ത് നില്‍ക്കുന്ന പെണ്‍കൂട്ടങ്ങള്‍. എപ്പോഴോ എത്തിച്ചേരാനിടയുള്ള ടാങ്കര്‍ വെള്ളത്തിനായി വെപ്രാളപ്പെടുന്നവര്‍. ലോകത്ത് എവിടെയായാലും ഈ കാഴ്ചകള്‍ക്ക് മാറ്റമൊന്നുമില്ല.

വരള്‍ച്ചയ്ക്ക് ഉത്തരം തേടുന്ന പെണ്‍പടയാണ് പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവെന്ന ഗ്രാമത്തിലെ കാഴ്ച. വരള്‍ച്ചയെ മെരുക്കിയെടുത്ത് ഗ്രാമീണസ്ത്രീകള്‍ ലോകത്തിന് വഴികാട്ടുകയാണ് ഇവിടെ. 190 കിണറുകളാണ് മുന്നൂറോളം സ്ത്രീകള്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനിടെ നിര്‍മിച്ചെടുത്തത്. കുടിവെള്ളത്തിനായി മഴയെ മണ്ണിലേക്ക് താഴ്ത്തി മണ്ണിന്റെ അടിത്തട്ടിലേക്ക് പോവുകയെന്ന സന്ദേശമാണ് ഈ സ്ത്രീകള്‍ ലോകത്തിന് നല്‍കുന്നത്.

ലോകം കണ്‍തുറന്ന് കാണേണ്ട ജലപാഠങ്ങളിലേക്കാണ് ഈ കൊച്ചുഗ്രാമത്തിലെ പെണ്‍കരുത്ത് പടവുകള്‍ ഇറങ്ങിച്ചെല്ലുന്നത്. ജലമില്ലാതെ വരണ്ടുപോയ മണ്ണില്‍ ഭൂഗര്‍ഭജലത്തെ ഊറ്റിയെടുക്കാന്‍ യന്ത്രക്കൈകളാല്‍ കുഴല്‍കിണര്‍ മാന്തുന്നവരോട് വീണ്ടും ജലനിരപ്പ് താഴുമ്പോള്‍ നിങ്ങളെന്ത് ചെയ്യുമെന്ന ചോദ്യം ഇവര്‍ ഉയര്‍ത്തുന്നുണ്ട്. വരള്‍ച്ചയെ ജയിക്കാന്‍ മഴയെ മണ്ണിലേക്കിറക്കി കിണറുകള്‍ കുത്തുകയാണ് പൂക്കോട്ടുകാവ് നല്‍കുന്ന ജലപാഠം. ഭാവനാശൂന്യമായ നടത്തിപ്പിലൂടെ പലയിടത്തും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരാജയമടയുമ്പോള്‍ പൂക്കോട്ടുകാവിലെ പെണ്‍കര്‍മസേന അതിശയിപ്പിക്കുന്ന ഉത്തരമാവുന്നത് ജലത്തിനായി കാത്തിരിക്കാതെ ജലത്തെ നിര്‍മിച്ചാണ്.

തൊഴിലുറപ്പ് പദ്ധതിയിലൂടെ പെണ്‍കൂട്ടായ്മ ഒരു വര്‍ഷത്തിനിടെ കുത്തിയ കിണറുകളില്‍ എല്ലാത്തിലും കണ്ണാടിത്തെളിച്ചമുള്ള വെള്ളമുണ്ട്. നാടിന്റെ ജലസംഭരണിയാകാന്‍   അനേകം കുളങ്ങളും നിര്‍മിച്ചിട്ടുണ്ട് ഈ പെണ്‍പട. പൌരാണികകാലം തൊട്ട് പുരുഷന്മാര്‍ കുത്തകയാക്കിയ അതിസാഹസികമായ തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ കടന്നുവരവ് പെണ്‍വിപ്ളവം തന്നെയാണ്. തരിമ്പുപോലും പുരുഷസഹായമില്ലാതെയാണ് പതിനെട്ടും ഇരുപതും കോല്‍ താഴ്ചയുള്ള കിണറുകള്‍ ഇവര്‍ പണിതത്. കിണര്‍കുഴിയില്‍ മുന്നനുഭവങ്ങളൊന്നുമില്ലാത്ത ഈ പെണ്‍തൊഴില്‍സേന ഉടച്ചുവാര്‍ക്കുന്നത് പുരുഷമേല്‍ക്കോയ്മയുടെ ലോകത്തെയാണ്. പെണ്ണ് കിണര്‍കുത്തിയാല്‍ വെള്ളം തീണ്ടില്ലെന്ന മൂഢവിശ്വാസങ്ങളെയാണ്.

അവര്‍ കിണറിലിറങ്ങിയ കഥ
പഞ്ചായത്ത് വിളിച്ചുചേര്‍ത്ത തൊഴിലുറപ്പുകാരുടെയും കുടുംബശ്രീക്കാരുടെയും യോഗം. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് തൊഴിലുറപ്പിലൂടെ എന്ത് പരിഹാരമെന്നായി ആലോചന. ജലലഭ്യതയുള്ള കിണറുകളുടെയും കുളങ്ങളുടെയും നിര്‍മാണവും കിണര്‍നിറയുമാണ് പരിഹാരമായി ഉയര്‍ന്നുവന്നത്.
കിണര്‍ പണി ആര് ഏറ്റെടുക്കുമെന്ന ചര്‍ച്ച കൂലിയില്‍ തട്ടിനിന്നു. കിണര്‍കുഴിക്കിറങ്ങുന്ന പുരുഷന്മാര്‍ക്ക് ആയിരം രൂപയോളമാണ് കൂലി. തൊഴിലുറപ്പ് കൂലിയായ 250 രൂപക്ക് കിണര്‍പണി പറ്റില്ലെന്ന് പുരുഷതൊഴിലാളികള്‍. തൊഴിലുറപ്പ് സേനയിലാകട്ടെ മഹാഭൂരിഭാഗവും സ്ത്രീകള്‍. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കവെയാണ് കിണര്‍ നിര്‍മാണം എഡിഎസ് ഭാരവാഹി അമ്മിണിയും സംഘവും ഏറ്റത്്. പെണ്ണ് കിണര്‍ തോണ്ടുകയോ എന്ന് നെറ്റിചുളിച്ചവര്‍ക്ക് മറുപടിയായി വടിവൊത്ത വട്ടത്തില്‍ 190 കിണറുകള്‍ കണ്ണാടിത്തെളിച്ചമുള്ള കുടിവെള്ളം ചുരത്തുന്നു.

കാഴ്ചക്കാരില്ല, കര്‍മനിരതര്‍ മാത്രം
2016 ആഗസ്ത് അഞ്ചിന് പന്ത്രണ്ടാം വാര്‍ഡിലെ ഓടാടില്‍ പട്ടികജാതി കോളനിയിലെ ജാനകിയുടെ വീട്ടുമുറ്റത്ത് ആദ്യകിണറിന്റെ പണി തുടങ്ങിയത്. അമ്മിണിയുടെ നേതൃത്വത്തില്‍ ആറുപേരായിരുന്നു തൊഴിലാളികള്‍. ഒന്‍പത് കോല്‍ താഴ്ചയുള്ള കിണര്‍ 32 തൊഴില്‍ദിനങ്ങളെടുത്ത് സംഘം പൂര്‍ത്തിയാക്കി. പൂക്കോട്ടുകാവുകാര്‍ പാമ്പേരിയെന്ന് വിളിക്കുന്ന പടവുകളില്‍ അവസാനമിനുക്കുപണിയും പൂര്‍ത്തിയാക്കി കരക്കുകയറുമ്പോള്‍ വിശ്വവിജയികളെപോലെ ആത്മവിശ്വാസത്തിലായിരുന്നു അമ്മിണിയും കൂട്ടരും.
 ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഈ മേഖലയിലെ ഏതൊരു പുരുഷ തൊഴിലാളിയോടും ചേര്‍ത്തുവെക്കാവുന്ന തൊഴില്‍ വൈദഗ്ധ്യമുണ്ട് മുന്നൂറ് പേരുള്ള ഈ പെണ്‍കര്‍മസേനക്ക്. ഏതാണ്ട് നാല്‍പത് ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് പതിനയ്യായിരം തൊഴില്‍ദിനങ്ങളിലൂടെ ഇത്രയും കിണറുകള്‍ ഉണ്ടായത്. സാധാരണഗതിയില്‍ വേണ്ടതിന്റെ നാലിലൊന്ന് ചെലവിലാണ് ഓരോ കിണറും പൂര്‍ത്തിയായത്. സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന ദരിദ്രകുടുംബങ്ങള്‍ക്കാണ് കിണറുകള്‍ നിര്‍മിച്ചുനല്‍കിയത്. സ്വന്തമായി കിണര്‍ സ്വപ്നമായി ശേഷിക്കുന്നവരായിരുന്നു ഇവരില്‍ ഏറെയും. ഗുണഭോക്തൃകുടുംബത്തിലെ ഒരംഗം കിണര്‍ പണിയില്‍ ഒപ്പം ചേരണമെന്നാണ് വ്യവസ്ഥ. വികസനത്തില്‍ കാഴ്ചക്കാരില്ലെന്ന സന്ദേശമാണ്് ഇതിലൂടെ പൂക്കോട്ടുകാവ് നല്‍കുന്നത്.

പെണ്ണിന്റെ കര്‍മമേഖലകളില്‍ പുതുതായൊന്ന് എഴുതിച്ചേര്‍ക്കുക മാത്രമല്ല ഇവര്‍. പുരുഷകേന്ദ്രീകൃതമായ സമൂഹം അനുവദിച്ചുതരുന്ന സൌജന്യങ്ങളല്ല, പെണ്‍മനസുകളിലുണ്ടാവുന്ന വിപ്ളവങ്ങളാണ് സ്ത്രീശാക്തീകരണത്തിന്റെ മാര്‍ഗമെന്ന് തിരിച്ചറിയുകയാണ് ഇവര്‍. ആകാശത്തിലേക്ക് വാപിളര്‍ത്തി നില്‍ക്കുന്ന നിര്‍മിതികള്‍ മാത്രമാണ് വികസനം എന്ന മിഥ്യാധാരണകള്‍ കൂടി പൊളിച്ചെഴുതുകയാണ് പൂക്കോട്ടുകാവിലെ കിണറുകള്‍. ജലം ഒഴുകിയെത്താത്ത വമ്പന്‍ പദ്ധതികളിലൂടെയല്ല, ആര്‍ദ്രതയോടെ മണ്ണിനെ തൊടുമ്പോഴാണ് ഇവിടെ ഉറവ കിനിയുന്നത്. പെയ്തുവീഴുന്ന ഓരോ തുള്ളി മഴയെയും കിണര്‍നിറ സാങ്കേതിക വിദ്യയിലൂടെ മണ്ണിലേക്കിറക്കുന്ന സാങ്കേതികവിദ്യയും പൂക്കോട്ടുകാവ് പിന്‍പറ്റുന്നു.

ജലോത്സവം
ആഴമുള്ള കിണറുകളിലേക്ക് ഇറങ്ങാന്‍ ഭയമാകുന്നില്ലേയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയദേവന്റെ സ്നേഹാന്വേഷണത്തിന് പെണ്‍കര്‍മസേനയിലൊരാള്‍ പറഞ്ഞ മറുപടിയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. ഉയരങ്ങളിലേക്ക് പോകുമ്പോഴാണ് നമുക്ക് പേടി തോന്നേണ്ടത്. മണ്ണിന്റെ മടിത്തട്ടിലേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങള്‍ എന്തിനെയാണ് ഭയക്കേണ്ടത്?.
ഇവരില്‍ ഇരുപതുകളില്‍ എത്തിനില്‍ക്കുന്നവര്‍ തൊട്ട് എഴുപതുകള്‍ പിന്നിട്ടവര്‍ വരെയുണ്ട്. കടുത്ത ശാരീരികാധ്വാനവും അതിലേറെ വൈദഗ്ധ്യവും മനക്കരുത്തും വേണ്ട തൊഴിലിനെയാണ് ഇവര്‍ മെരുക്കിയെടുക്കുന്നത്. സ്ത്രീകള്‍ വിമാനം പറത്തുന്ന ആധുനിക കാലത്തും അവര്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന തൊഴിലിനെ പിടിച്ചടക്കിയതിന്റെ ആഹ്ളാദം ചെറുതല്ല. "ഏത് വെല്ലുവിളിയും നേരിടാനുള്ള ചങ്കുറപ്പ് ഇന്ന് ഞങ്ങള്‍ക്ക് ഉണ്ട്. കിണറുകള്‍ ഞങ്ങള്‍ക്ക് തന്നത് ആ ധൈര്യമാണ്''- തൊഴില്‍സേനാംഗമായ സുബൈദയുടെ പ്രതികരണത്തില്‍ എല്ലാവരുടെ ശബ്ദവും പ്രതിധ്വനിക്കുന്നു.
ലക്ഷ്യം പിഴച്ചുപോയ പദ്ധതിയെന്ന് തൊഴിലുറപ്പിന് നേരെ വിമര്‍ശനമുയരുന്ന കാലത്താണ് പൂക്കോട്ടുകാവ് തിരുത്തുന്നത്. ജലോത്സവമെന്ന പേരില്‍ തന്നെയുണ്ട് ചന്തം. റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ചും തോട്ടുവക്കത്തെ കൈതപ്പടര്‍പ്പുകള്‍ നീക്കിയും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് സര്‍ഗാത്മകമായ തിരുത്താണ് പൂക്കോട്ടുകാവിലെ പെണ്‍കിണറുകള്‍. ഒരു പദ്ധതിയെ ഏറ്റവും സര്‍ഗാത്മകമായി രൂപാന്തരപ്പെടുത്തേണ്ടത് എങ്ങിനെയെന്ന തിരുത്തെഴുത്താണ് പൂക്കോട്ടുകാവിലേത്. 
പെണ്‍കിണറുകള്‍ പ്രമേയമായി അനില്‍ ഒഡേസ തയ്യാറാക്കിയ ഡോക്യുമെന്ററിയായ 'ഉറവ'യിലൂടെ ഈ നേട്ടം കേരളം മുഴുവന്‍ കാണുകയാണിപ്പോള്‍. ഫോട്ടോഫെസ്റ്റ് ഇന്ത്യയുടെ ദേശീയ ഡോക്യുമെന്ററി മേളയില്‍ ഉറവ രണ്ടാം സ്ഥാനം നേടിയിരുന്നു. പൂക്കോട്ടുകാവിന്റെ കിണര്‍നിര്‍മാണം കണ്ടും കേട്ടുമറിഞ്ഞ് ധാരാളം പേര്‍ ഈ നേട്ടം പഠിക്കാനെത്തുന്നു. പൂക്കോട്ടുകാവിന്റെ അനുഭവപാഠങ്ങളിലൂടെ ധാരാളം തദ്ദേശസ്ഥാപനങ്ങളിലെ തൊഴിലുറപ്പ് സ്ത്രീതൊഴിലാളികള്‍ കിണര്‍ നിര്‍മാണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top