കൊച്ചി
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിങ് എന്നിവരെയാണ് സേനയുടെ മുൻനിര പടക്കപ്പലിൽ നിയമിക്കുന്നത്. യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്‌റ്റർ പറത്താനുള്ള ദൗത്യമാണ് ഇവർക്ക് നൽകിയിരിക്കുന്നത്. 60 മണിക്കൂർ ഒറ്റയ്ക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും ഈ പദവിയിലേക്കെത്തിയത്.
ബിടെക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയിൽ ചേർന്നത്. നാവികസേനയിൽ ചേർന്ന കുമുദിനിയും റിതിയും ഏഴിമല നാവിക അക്കാദമിയിൽ ഒരുവർഷത്തെ പരിശീലനത്തിനുശേഷമാണ് കൊച്ചിയിലെത്തിയത്. ഇന്ത്യൻ നാവികസേനയിലെ 17 ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് ഇരുവരും പരിശീലനം നേടിയത്.
നാവികസേനയിൽ വനിതാ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചുമതലകളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത്. ദക്ഷിണ മേഖല നാവികസേന ആസ്ഥാനമായ ഐഎൻഎസ് ഗരുഡയിൽ നടന്ന ചടങ്ങിൽ ഒമ്പത് മാസത്തെ ഒബ്‌സർവർ കോഴ്‌സുകൾ പൂർത്തിയാക്കിയ വനിതകൾ ബിരുദം കരസ്ഥമാക്കി. റഫേൽ യുദ്ധവിമാനങ്ങൾ പറത്താനും ഒരു വനിതയെ പരിശീലിപ്പിക്കുന്നുണ്ട്. അഞ്ച് റഫേൽ ജെറ്റുകളുള്ള അംബാലയിലെ 17 സ്ക്വാഡ്രനിലായിരിക്കും ഈ പൈലറ്റ് പ്രവർത്തിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..