തൃപ്പൂണിത്തുറ സ്വദേശിനികളായ സാന്ദ്രയുടെയും ദേവിപ്രിയയുടെയും സൗഹൃദം ആരംഭിച്ചത് അഞ്ചാം ക്ലാസിലാണ്. തൃപ്പൂണിത്തുറ സെന്റ് ജോസഫ് സിജിഎച്ച്‌എസ്‌എസിലെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചതാണ് ഈ കൂട്ടുകാരികൾ. ഇന്നവർ ലൈംഗിക വിദ്യാഭ്യാസം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വർധിപ്പിക്കാനായി പ്രവർത്തിക്കുന്ന ‘മെന്റ് എക്‌സ്’ സംഘടനയുടെ മേധാവികൾ.
പെരുമ്പാവൂരിലെ ജിഷ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവമാണ് ഈ സംരംഭത്തിന് വഴിത്തിരിവായത്. മുപ്പതോളം പേർ സംഘടനയ്‌ക്ക് പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.
ലോക ആർത്തവ ശുചിത്വദിനത്തോടനുബന്ധിച്ച് "മെന്റ് എക്‌സ്’ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ "ബ്ലീഡ് വിത്ത് കെയർ’ എന്ന ഒരു മാസം നീണ്ട ഓൺലൈൻ പ്രചാരണം നടത്തി. പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനായി ഓൺലൈൻ സർവേയും വെബിനാറുകളും നടത്തി. പകുതിയിലധികം സ്‌ത്രീകളും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന അറിവോടെ നിലവിലുള്ള പ്ലാസ്റ്റിക് പാഡുകൾ ഉപയോഗിക്കുന്നെന്ന സത്യമാണ് സർവേ പറഞ്ഞത്.
കൗമാരക്കാരിലും യുവതികളിലും കൂടുതലായി കണ്ടുവരുന്ന പിസിഒഡി എന്ന രോഗാവസ്ഥയെക്കുറിച്ചും പുനരുപയോഗിക്കാവുന്നതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമായ മെൻസ്ട്ര്വൽ കപ്പുകൾ, തുണികൊണ്ടുള്ള പാഡുകൾ എന്നിവയെക്കുറിച്ചെല്ലാം വിദഗ്‌ധ ഡോക്ടർമാർ വെബിനാറുകളിൽ സംസാരിച്ചു.
തുണികൊണ്ടുള്ള പാഡുകളും മെൻസ്ട്ര്വൽ കപ്പുകളും കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഒരു സ്‌റ്റോർ കൊച്ചി കേന്ദ്രീകരിച്ച് ആരംഭിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി ചില കമ്പനികളുമായുള്ള സഹകരണം മെന്റ് എക്‌സ് ഉറപ്പിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് ഒഫിഷ്യൽ ഹൈജീൻ പാർട്‌ണറായി ഒരു കമ്പനി രംഗത്തെത്തി. സാന്ദ്ര കെ അനിൽ നേവൽ ആർക്കിടെക്ടും ദേവിപ്രിയ കിഷോർ എംഎ ഡിജിറ്റൽ അനിമേഷൻ വിദ്യാർഥിനിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..