28 March Thursday

എണ്ണപ്പിലാവിലെ കണ്ണീര്‍ കല്ലുകള്‍

ഗഫൂർ കൊടിഞ്ഞി gafurmpkodinhi@gmail.comUpdated: Sunday Dec 11, 2022

പപ്പടപ്പണിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ

അന്നൊരു ജനതയുടെ ജീവിതായോധനങ്ങൾക്ക് നിറംചാർത്തിയ കടലുണ്ടിപ്പുഴയുടെ തിരക്കേറിയ ഒരു തീരമായിരുന്നു ഇവിടം. തിരൂരങ്ങാടി പട്ടണത്തിന്റെ വടക്കായി വെള്ളിനക്കാട് റോഡിലേക്ക് തിരിഞ്ഞാൽ ഗതകാലങ്ങളുടെ നിണമണിഞ്ഞ ഓർമകൾ ചിറക് വിരിക്കുന്നത്‌ കാണാം.
1921 ആഗസ്‌ത്‌ 20നു തിരൂരങ്ങാടിയിലെ നരനായാട്ട് ആസ്വദിക്കാൻ മലപ്പുറത്തുനിന്ന് സ്പെഷ്യൽ ഓഫീസർ റിഡ്മാൻ സായ്‌പും ആഡർലി കുഞ്ഞാലിയും മോട്ടോർ സൈക്കിളിൽ വരുമ്പോൾ പനമ്പുഴ കടവത്ത് കലിപൂണ്ട് നിന്ന മാപ്പിള പോരാളികൾ അവരെ ശരിപ്പെടുത്തിയ വിവരണം ചരിത്രപുസ്തകങ്ങളിലൂടെ അറിയാം. ആ കടവത്തുനിന്ന് 100 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് തിരിയുന്ന പുഴയുടെ വളവിലാണ് എരണിപ്പിലാവ് കടവ്.
മലബാർ സമരത്തിന്റെ ഏടുകളിൽ എരണിപ്പിലാവിലെ സ്‌ത്രീകളുടെ കണ്ണീരുണങ്ങാത്ത നോവുണ്ട്‌. ചരിത്രം പലപ്പോഴും വിസ്‌മരിച്ച സ്‌ത്രീചരിതം. പപ്പടത്തെരുവ്‌ അതിന്റെ പ്രതീകമാണ്‌.

അന്നിവിടത്തേക്ക് കോഴിക്കോട്ടുനിന്നും നിലമ്പൂരിൽനിന്നും മറ്റും വലിയ കുട്ടവഞ്ചികളിൽ ആർപ്പുവിളികളോടെ ചരക്കുകൾ വന്നിറങ്ങുമായിരുന്നു. അരി, മത്സ്യം, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ. അങ്ങനെ ഒരു ജനതയുടെ സ്വപ്നങ്ങൾക്ക് ചാരുത നൽകുന്ന കടവായി ഇവിടെ ജീവിതം തുടിച്ചുനിന്നു. ബ്രിട്ടീഷുകാരുടെ പോലും  സ്ഥിരം റൂട്ടായിരുന്നു ഇത്. പട്ടാളം പുഴയിലൂടെ വന്ന് കവാത്തുനടത്തിയ വേളകളിൽ സ്ത്രീകൾ ഭയന്നുവിറച്ച് കൈക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് ഒളിച്ചിരുന്നത് ഇതിനോട് ചേർന്ന കുറ്റിക്കാടുകളിലായിരുന്നു.

തിരൂരങ്ങാടി കിഴക്കേ പള്ളി

തിരൂരങ്ങാടി കിഴക്കേ പള്ളി


എരണിപ്പിലാവ് കടവിൽ ഇടതടവില്ലാതെ വന്നിറങ്ങിയിരുന്ന ചരക്കുകളുമായി ഏറ്റുകാർ ചെങ്കുത്തായ കയറ്റംകയറി ചെല്ലുന്നത് പപ്പടത്തെരുവിലേക്കായിരുന്നു. പപ്പടത്തെരുവ് തിരൂരങ്ങാടിയുടെ ജീവനാഡിയായിരുന്നു. അവിടെ  പാണ്ടികശാലയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപ്പുതൊട്ട് കർപ്പൂരംവരെ ഇതുവഴി രാപ്പകലില്ലാതെ പപ്പടത്തെരുവിലേക്ക് കടലുണ്ടിപ്പുഴയിലൂടെ ഒഴുകിയെത്തുന്നതുംകാത്ത് ജനങ്ങൾ തടിച്ചുകൂടി. അങ്ങനെ പപ്പടത്തെരു മാർക്കറ്റ് മലബാറിലെ ഒരു പ്രധാന വാണിജ്യവിപണിയായി.

അന്ന് ചെമ്മാടുനിന്ന് ഇന്നുള്ള റോഡല്ല കക്കാട്ടേക്ക്. അത് ചന്തപ്പടിയിൽനിന്ന് നേരെ പപ്പടത്തെരുവിലൂടെ കക്കാട്ട്‌ ചെന്നുചേരുകയായിരുന്നു. ചന്തപ്പടി എന്ന പേര് അന്വർഥമാക്കുന്ന മട്ടിൽ അവിടെ ഒരു ആഴ്ചച്ചന്ത മൂന്നു പതിറ്റാണ്ടുമുമ്പുവരെ നിലനിന്നതും പഴമക്കാർ മറന്നിട്ടുണ്ടാകില്ല. പപ്പടത്തെരുവിൽനിന്നുതന്നെ മറ്റൊരു റോഡ് പനമ്പുഴക്കടവിൽ അവസാനിക്കുന്നു. ചെമ്മാടുനിന്ന് കോഴിക്കോട് യാത്രയ്‌ക്കും അന്ന് തടസ്സമുണ്ടായിരുന്നു. കാരണം പാറക്കടവ് പാലവും അന്നില്ല.

ഖിലാഫത്ത് കമ്മിറ്റിയുടെ ഒരു പ്രധാന ഓഫീസ് പ്രവർത്തിച്ചിരുന്നത് പപ്പടത്തെരുവിലായിരുന്നു. ഈ ഓഫീസാണ് ആഗസ്‌ത്‌ 20നു രാവിലെ ബ്രിട്ടീഷ് പൊലീസ് തകർത്തത്. അതിന്റെ ബോർഡുകളും കൊടികളും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രേഖകളും ബ്രിട്ടീഷുകാർ നശിപ്പിച്ചത് മാപ്പിള പോരാളികളുടെ അമർഷത്തിന് മറ്റൊരു കാരണമായി.

സദാ ശബ്ദമുഖരിതമായിരുന്ന ഈ തെരുവിന് വേറെയൊരു പ്രത്യേകതകൂടിയുണ്ട്.  ആലി മുസ്ലിയാർ ദർസ് നടത്തിയിരുന്ന കിഴക്കേ പള്ളിയും ഇവിടെയാണ്. മുസ്ല്യാരെ അറസ്റ്റുചെയ്യാൻ ആമു സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പട്ടാളം വന്ന നേരം. അദ്ദേഹത്തെ പിടികിട്ടാത്ത ദേഷ്യത്തിൽ ഈ പള്ളിക്കുനേരെ വെടിയുതിർത്തുവെന്ന് പറയപ്പെടുന്നു. സംഭവശേഷം പള്ളി അൽപ്പം ചെറുതാക്കി. ലഹള ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലമെന്ന നിലയ്‌ക്ക് ഈ സ്ഥലത്തുനിന്ന് പുരുഷന്മാർ അപ്രത്യക്ഷരായി. പലരും നാടുവിടുകയും വെടിയേറ്റ് മരണം വരിക്കുകയും ചെയ്‌തു. വിരലിലെണ്ണാവുന്ന പുരുഷന്മാരേ ഇവിടെ അവശേഷിച്ചുള്ളൂ. ബാക്കിയുണ്ടായിരുന്നത് സത്രീകളും കുട്ടികളുമായിരുന്നു. സ്ത്രീകൾ പള്ളിയിൽ പോകാറില്ലല്ലോ. അപ്പോൾ പിന്നെ വലിയൊരു പള്ളിയുടെ ആവശ്യവുമില്ല.  ഇതു ചെറുതാക്കാനും കാരണമായി പഴമക്കാർ പറയുന്നതാണ്‌ ഇത്‌.

സ്ത്രീകൾ മാത്രമായപ്പോൾ ഉപജീവനത്തിന് അവർ കണ്ടെത്തിയ വഴി, പപ്പടം പരത്തി വിൽക്കൽ മാത്രമായിരുന്നു. സമരത്തിലെ പെൺസാന്നിധ്യം അന്വേഷിക്കുന്നവർ പപ്പടത്തെരുവിലെ ഈ ഹതഭാഗ്യകളുടെ ജീവിതത്തിന്റെ പിന്നാമ്പുറ കഥകൾ കേട്ടാൽ മൂക്കത്ത് വിരൽവയ്‌ക്കും. പപ്പടത്തിന് ഉഴുന്നരച്ചിരുന്ന കരിങ്കൽ പാത്തികളും ഉരലുകളും  ഇന്നും നമുക്കിവിടെ കാണാം. അവ പലതും ഗതകാല ജീവിതത്തിന്റെ സാക്ഷ്യംപോലെ വീടുകളുടെ ചവിട്ടുപടിയായി കിടപ്പുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top