തിരുവനന്തപുരം> ആറുമാസം പിന്നിടുമ്പോൾ മൂവായിരത്തിലധികം സ്ത്രീകൾക്ക‌് ആതിഥ്യമൊരുക്കി സംസ്ഥാന സർക്കാരിന്റെ "എന്റെ കൂട‌്'പദ്ധതി. തലസ്ഥാന നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി സുരക്ഷിത താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ‌് സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം ‘എന്റെ കൂട‌് ’പദ്ധതി തുടങ്ങിയത‌്. തമ്പാനൂർ കെഎസ‌്ആർടിസി ബസ‌് ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന എന്റെ കൂട‌് അതിഥി ഭവനം ഇതിനകം 3300 സ്ത്രീകൾക്കാണ‌് രാത്രികാല സുരക്ഷിത താമസ സങ്കേതമായി തീർന്നത‌്.
കഴിഞ്ഞ നവംബറിലാണ‌്. ഒരേ സമയം 50 പേർക്ക‌് താമസിക്കാൻ കഴിയുന്ന ശീതീകരിച്ച താമസ സൗകര്യം ആരംഭിച്ചത‌്. രാത്രിയിൽ സൗജന്യ ഭക്ഷണവുമുണ്ട‌്. പിഎസ‌്സി പരീക്ഷകൾക്കും മറ്റു സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്കും എത്തുന്ന സ്ത്രീകളാണ‌് കൂടുതലും എത്താറുള്ളതെന്ന‌് ജീവനക്കാരായ രഞ്ജിതയും ഗായത്രിയും പറഞ്ഞു. ദിവസം 20 പേർവരെ താമസിക്കാനെത്തുന്നുണ്ട‌്. വിവിധ ജില്ലകളിൽനിന്നും ആർസിസി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട‌്, മെഡിക്കൽ കോളേജ‌് ആശുപത്രി എന്നിവിടങ്ങളിലേക്ക‌് ചികിത്സയ‌്ക്കായി വരുന്നവരും താമസത്തിനായി എന്റെ കൂടിൽ എത്താറുണ്ട‌്.
മൂന്നുദിവസംവരെ തുടർച്ചയായി കൂടിൽ താമസിക്കാം. ഒപ്പം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. തിരിച്ചറിയൽ രേഖയുള്ളവർക്കാണ‌് താമസം അനുവദിക്കുന്നത‌്. വരുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട‌്. എത്തുന്നവർ എല്ലാവർക്കും മികച്ച അഭിപ്രായമാണ‌് കൂടിനെക്കുറിച്ചുള്ളത‌്. നിലവിൽ സാമൂഹികനീതി വകുപ്പിന്റെ കീഴിലാണ‌് എന്റെ കൂട‌് പ്രവർത്തിക്കുന്നത‌്. കുടുംബശ്രീ വഴിയാണ‌് ഇവിടേക്ക‌് ജീവനക്കാരെ നിയോഗിക്കുന്നത‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..