കണ്ണൂർ > സ്വാതന്ത്ര്യത്തിന്റെ ആകാശം സ്വപ്‌നംകാണുകയാണ് ഈ അമ്മയും മകളും. ബുള്ളറ്റിൽ ഉത്തരേന്ത്യയിലേക്ക് ഒരു യാത്രയെന്ന ആശയം അമ്മ പറഞ്ഞപ്പോൾ മകൾക്കും പൂർണ സമ്മതം. അങ്ങനെ, ഇങ്ങ് വടക്കൻ കേരളത്തിൽനിന്ന് അവർ ഒറ്റബുള്ളറ്റിൽ പുറപ്പെട്ടു; കശ്‌മീരിന്റെ താഴ്‌വരയിലേക്ക്.
പയ്യന്നൂർ മണിയറയിലെ അനിഷ(40)യും മകൾ മധുരിമ(19)യും 14 നാണ് പയ്യന്നൂർ പെരുമ്പയിൽനിന്ന് കശ്‌മീരിലേക്ക് ബുള്ളറ്റിൽ യാത്രപുറപ്പെട്ടത്. കാനായി നോർത്ത് എൽപി സ്കൂൾ അധ്യാപികയാണ് അനിഷ. മധുരിമ പയ്യന്നൂർ കോളേജ് ബിരുദ വിദ്യാർഥിനിയും. പെണ്ണിന് പരിമിതികളുടെ ലോകംമാത്രം കൽപ്പിച്ചുനൽകുന്ന ചിന്തകൾക്കുമീതെയാണ് ഈ യാത്ര.
സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ഇവരുടെ ഊർജം. ദൂരത്തേക്കുറിച്ചോ പ്രതിബന്ധങ്ങളെക്കുറിച്ചോ വേവലാതിയില്ല. ഓരോ ദിവസത്തെയും യാത്രയുടെ അവസാനം സുരക്ഷിതമായ എതെങ്കിലും ഇടത്ത് ഉറങ്ങും. ലഡാക്കിലേക്കുള്ള ഇവരുടെ യാത്ര ഞായറാഴ്ച ഗുജറാത്തിന്റെ അതിർത്തിയിലെത്തി. ഒരു മാസംകൊണ്ട് യാത്ര പൂർത്തിയാക്കി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം കശ്മീർയാത്ര തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവച്ചു. പകരം ഇരുവരും മൈസൂരുവിലേക്ക് ബുള്ളറ്റിൽ യാത്രപോയി. മണിയറ സ്വദേശി മധുസൂദനന്റെ ഭാര്യയാണ് അനിഷ. മകൻ മധുകിരൺ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..