29 March Friday

ആല്‍പ്‌സിന്റെ നിറുകയില്‍

ലക്ഷ്മീദേവി സി എസ്Updated: Tuesday Aug 13, 2019

അത്ഭുതകാഴ്ചകളുടെ ഭൂഖണ്ഡമാണ് യൂറോപ്പ്. മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഒന്നിനൊന്ന് വ്യത്യസ്തതയുള്ള പൈതൃക സ്ഥലങ്ങളും വൈജാത്യയുള്ള ദൃശ്യ മനോഹാരിതയും കൊണ്ട് സമ്പന്നമാണ്. അതില്‍ത്തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്‍റ്. മഞ്ഞുമൂടിയ ആല്‍പ‌സ് പര്‍വ്വതനിരകള്‍ തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.
ലൂസേര്‍നില്‍ നിന്നുള്ള കേബിള്‍ കാര്‍

ലൂസേര്‍നില്‍ നിന്നുള്ള കേബിള്‍ കാര്‍


സ്വിറ്റ്സര്‍ലന്‍റിലെ ഒരു ചെറുനഗരമായ ലൂസേര്‍നില്‍ നിന്ന് 45 മിനിട്ട് സഞ്ചരിച്ചാല്‍ എംഗല്‍ബെര്‍ഗ് എന്ന ബേസ്‌ക്യാമ്പായി. ഇവിടെ നിന്ന് കേബിള്‍കാറില്‍ സമുദ്ര നിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആല്‍പ്‌സിന്‍റെ ഭാഗമായ ടൈറ്റ്ലിസ് പര്‍വ്വതനിരയിലെത്താം. കേബിള്‍ യാത്ര ഏതു സഞ്ചാരിക്കും നിറയെ അത്ഭുതങ്ങള്‍ സമ്മാനിയ്ക്കും. ആകാശത്തേക്ക് കുത്തനെ ഉയരുന്ന കേബിള്‍കാറില്‍ ഇരുന്ന് താഴ്വരയുടെ സുന്ദരദൃശ്യം കാണാം. രണ്ടു ഘട്ടങ്ങളായ കേബിള്‍കാര്‍ യാത്രയിലെ രണ്ടാം ഘട്ടം ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കേബിള്‍ കാര്‍ റിവോള്‍വിംഗ് റോട്ടയര്‍ ആണ്. ആകാശത്തില്‍ 3600 ചുറ്റിത്തിരിയുന്ന റൊട്ടയര്‍ കേബിള്‍ കാറില്‍ നിന്ന് താഴ്‌വരയും മഞ്ഞുമലകളുടെ ഹിമഭംഗിയും ഒരു പോലെ ആസ്വദിക്കാം. അതികണിശമായ സുരക്ഷയുള്ളതിനാല്‍ കേബിള്‍ കാര്‍ യാത്ര ഭയപ്പാടില്ലാത്ത സുഖസവാരിയാണ്.

റൊട്ടയര്‍ വന്നു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മഞ്ഞുപാളികളിലൂടെ നടന്നാല്‍ യൂറോപ്പിലെ ഏറ്റവും ഉയരത്തിലെ തൂക്കുപാലത്തിലെത്താം. ഇവിടത്തെ വ്യൂ പോയിന്‍റില്‍ നിന്ന് ആല്‍പസിന്‍റെ സമ്പൂര്‍ണ്ണമായ കാഴ്ച ആസ്വദിക്കാന്‍ കഴിയും. ഇതിനടുത്തുള്ള ഐസ് ഫ്ളയറില്‍ ചെയര്‍ലിഫ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് കുറച്ചു ദൂരം മഞ്ഞുമലകളുടെ മുകളിലൂടെ യാത്ര ചെയ്യാം. തൊട്ടടുത്തുള്ള ഗ്ലേഷിയര്‍കേവ് ഐസ് കൊണ്ട് നിര്‍മ്മിച്ച ഒരു ഗുഹയാണ്.

ടൈറ്റ്ലിസിലെ ഷാരൂഖ് ഖാന്റെയും കജോളിന്റെയും കട്ടൌട്ട്

ടൈറ്റ്ലിസിലെ ഷാരൂഖ് ഖാന്റെയും കജോളിന്റെയും കട്ടൌട്ട്

ധാരാളം ബോളിവുഡ് സിനിമാ ഷൂട്ടിംഗ് രംഗങ്ങള്‍ക്ക് സാക്ഷ്യമായ സ്ഥലമാണ് മൗണ്ട് ടൈറ്റ്ലിസ്. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗേ എന്ന ഗാനചിത്രീകരണം ഇവിടെ വച്ചായിരുന്നു. ഷാരൂഖ്ഖാന്‍റെയും കജോളിന്‍റെയും കട്ട്ഔട്ട് ഇപ്പോഴും ഇവിടെ കാണാം.

വര്‍ഷത്തില്‍ എല്ലാ സമയവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ടുകിടക്കുന്ന ഇവിടേക്ക് സദാ സഞ്ചാരികളുടെ വന്‍തിരക്കാണ്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top