24 April Wednesday

സുക്കു വാലി: വശ്യസൗന്ദര്യത്തിന്റെ വിസ്‌മയഭൂമി

കിരണ്‍ കണ്ണന്‍Updated: Wednesday Nov 1, 2017

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത ഭൂഭാഗങ്ങളിലൂടെ നടത്തിയ യാത്രകളെപ്പറ്റി കിരണ്‍ കണ്ണന്‍ എഴുതുന്നു...

മണിപ്പൂര്‍ നാഗാലാന്റ് അതിര്‍ത്തിയില്‍ ജഫൂ പീക്കിനും അപ്പുറത്ത് സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററോളം ഉയരത്തില്‍ ഒളിച്ചിരിക്കുന്ന വിസ്മയഭൂമിക  സുക്കുവാലിയെ കുറിച്ച് ഇത്തവണ

 

ഒരുവര്‍ഷം മുന്‍പ് മണിപ്പൂര്‍ സ്വദേശിയായ ഫെയ്സ് ബുക്ക് ചങ്ങാതി ഷിതല്‍ജിത് ബ്ലൂം തന്റെ കൂട്ടുകാരോടൊപ്പം നടത്തിയ സൂക്കൂ വാലി യാത്രയുടെ ചില ചിത്രങ്ങള്‍ കണ്ടതോടെയാണ് അവിടേക്കുള്ള യാത്ര അലോസരപ്പെടുത്തുന്ന സ്വപ്നമായത്.

എവിടേക്ക് യാത്രപോകുന്നു എന്നതുപോലെ തന്നെ പ്രധാനപെട്ടതാണ് ആരോടോപ്പം പോകുന്നു എന്നത് , ഇവിടെ എന്റെ സഹയാത്രികന്‍ അനിയത്തിയുടെ മകന്‍ 13 വയസ്സുകാരനായ കാര്‍ത്തിക് ആയിരുന്നു .

ചിത്രം വരക്കുന്നവന്‍ , കരാട്ടെ ബ്‌ളാക് ബെല്‍റ്റ് , ചുമടെടുക്കും ! പോരാത്തതിന് നല്ല ചങ്ങാതി :)

കുട്ടികളുടെ മനസ്സ് ഒഴിഞ്ഞ ക്യാന്‍വാസാണ് അവിടെ നല്ല നിറങ്ങള്‍ ചാലിക്കാന്‍ ശ്രമിക്കണം .. ചെറിയവരോടുള്ള കമ്പനി മനസ്സിനെ കൂടുതല്‍ ചെറുപ്പമാക്കും ~ നമ്മള്‍ ഇതേവരെ കണ്ടുകൊണ്ടിരുന്ന ബോറന്‍ വീക്ഷണകോണില്‍നിന്ന്മാറി ജീവിതത്തെ വിസ്മയതുമ്പത്ത് നിന്നും കാണാന്‍ ഒരവസരം .

അബുദാബി ~ ഡല്‍ഹി ~ ഗുവാഹാത്തി വിമാനമാര്‍ഗ്ഗവും അവിടുന്ന് ഡിമാപൂര്‍ വരെ ട്രെയിനിലും പിന്നെ നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമായിലേക്ക് ഷെയറിങ്ങ് ടാക്‌സിയിലുമാണ് വന്നത് . ഡീമാപൂര്‍ മുതല്‍ കോഹിമ വരെ മണ്ണിടിച്ചില്‍ മൂലം റോഡ് ഇല്ല എന്ന അവസ്ഥയാണ് .

കോഹിമ കൗതുകങ്ങള്‍ ഒളിച്ചിരിക്കുന്ന നഗരമാണ് .. പ്രസരിപ്പുള്ള സുന്ദര മുഖങ്ങള്‍ !

നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഇംഗ്‌ളീഷാണ് ! കോഹിമയെ കുറിച്ച് പിന്നീട് വിശദമായി എഴുതാം .

നമുക്ക് ഇപ്പോള്‍ എത്തിപ്പെടേണ്ടത് സൂക്കൂ വാലിയിലേക്കാണ്.. ഒരുമാതിരിപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യാത്രികരോന്നും സൂക്കൂ വാലിയില്‍ പോകില്ല ..

കൊഹിമയില്‍ നിന്നും 20 കിലോമീറ്ററിനപ്പുറത്തുള്ള സക്കാമ / വിശ്വേമ എന്നീ ഗ്രാമങ്ങളിലൂടെയാണ് സൂക്കൂ വാലിയിലേക്കുള്ള ഹൈക്കിങ് ട്രെയില്‍ ..

അവിടെയൊക്കെ മൊബൈല്‍ എന്നത് അലങ്കാര വസ്തുമാത്രം .

യാത്ര കൃത്യമായി പ്ലാന്‍ ചെയ്യണം . ഹൈക്കിങ് ഒരു പകല്‍ മുഴുവനും എടുക്കും ... ഏകദേശം രണ്ട് പകലുകളോളം ഹൈക്കിങ് മാത്രമുണ്ട് .

കാട്ടില്‍ ഹൈക്കിങ് ട്രെയില്‍ തുടങ്ങുന്ന ഇടത്ത് ടാക്‌സി ഇറക്കിവിട്ടാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് കൃത്യമായി ഒരു സമയത്ത് തിരിച്ചെടുക്കാന്‍ ടാക്‌സി മുന്‍പേ പറഞ്ഞ് ഏല്പിക്കേണ്ടി വരും.

മഞ്ഞും കാടും വന്‍ മലകളും അവിടെ പെട്ടന്ന് സൂര്യനെ മറയ്ക്കും . വൈകീട്ട് 6 മണി ആകുമ്പോളേക്കും ഇരുട്ട് പരക്കും.

തിരിച്ചുപോരാന്‍ വാഹനം ഏര്‍പ്പാട് ചെയ്തിലായിരുന്നെങ്കിലോ ഡ്രൈവറും നമ്മളും തമ്മിലുള്ള ആശയവിനിമയം കൃത്യമായി നടന്നില്ല എങ്കിലോ പെട്ടുപോകും എന്ന് ഉറപ്പാണ്. ( ജാങ്കോ ഞങ്ങള് പെട്ടു ~ അനുഭവം ഗുരു )

"Life begins at the end of your comfort zone"  എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .

ഇത്തരം യാത്രകളില്‍ മുന്നൊരുക്കങ്ങള്‍ കൃത്യമായിരിക്കണം ... യാത്രാ പദ്ധതിയില്‍ നമ്മുടേതല്ലാത്ത പല ഘടകങ്ങളും വിപരീതമായി ഇടപെട്ടേക്കാം .

യാത്രക്ക് മുന്‍പേ ഫ്‌ലൂ , മലേറിയാ വാക്‌സിനുകളെല്ലാം എടുത്തിരുന്നു . ബാക്ക് പാക്കില്‍ ഒതുക്കിവയ്ക്കാവുന്ന ഭാരം കുറഞ്ഞ 4 സീസണ്‍ ടെന്റ് , സ്ലീപ്പിങ് ബാഗ് , ഹൈക്കിങ് സ്റ്റിക്കുകള്‍ , പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ , ഹെഡ് ലാമ്പ് , ടോര്‍ച്ച് , എനര്‍ജി ബിസ്‌കറ്റുകള്‍ ചോക്ലേറ്റ് ( കടലാസുകള്‍ കാട്ടില്‍ ഉപേക്ഷിക്കരുത് ) എന്നിവ ഒട്ടൊരുവിധം അനിവാര്യമാണ് . അതിനേക്കാള്‍ പ്രധാനമാണ് മനസ്സിനെ ഒരുക്കിയെടുക്കുക എന്നത് ..

ജക്കാമ റൂട്ട് എന്ന ഹൈക്കിങ് ട്രെയില്‍ ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത് .. കീഴ്ക്കാംതൂക്കായ കയറ്റമാണ് അത് , കൃത്യമായി ട്രയല്‍ തുടങ്ങുന്ന വഴിയില്‍ എത്തിപ്പെട്ടാല്‍ പിന്നെ തെറ്റില്ല ..

നിര്‍ഭാഗ്യവശാല്‍ ? ഞങ്ങളുടെ ഡ്രൈവര്‍ വഴിയൊന്നും നന്നായി പരിചയമില്ലാത്ത ഒരു ആസാം സ്വദേശിയായിരുന്നു .. തെറ്റായ ഒരു കാട്ട് വഴിയുടെ മുന്പിലാണ് ഞങ്ങളെ ഇറക്കിവിട്ടത് ... മൂന്ന് ദിവസം കഴിഞ്ഞാല്‍ തിരിച്ചുവരുന്നതും അവിടെ തന്നെ .. ( നമ്മള്‍ ആഗ്രഹിക്കാതെതന്നെ സാഹസികത യാത്രകളെ കെട്ടിപുണരുന്നത് ഇങ്ങനെയൊക്കെയാണ്  )

രാവിലെ 8 ന് തുടങ്ങിയുള്ള കയറ്റം വഴി തെറ്റി വഴി തെറ്റി . ഉച്ചക്ക് 12 നാണ് ശരിയായി ഹൈക്കിങ് ട്രെയില്‍ തുടങ്ങുന്ന ഇടത്തെത്തിയത് ..

ഇനി അങ്ങോട്ട് കൊടും കാട്ടിലൂടെയുള്ള കയറ്റമാണ് .. കാടായതിനാല്‍ ദൂരകാഴ്ചയൊന്നുമില്ല തൊട്ടുമുന്നില്‍ ആകാശത്തേക്കെന്നോളം ഉയര്‍ന്നു പോകുന്ന വഴി

സൂക്കു ഹൈക്കിങ്ങ് റൂട്ട് ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന്യമേറിയതാണ് . അതുകൊണ്ട് തന്നെ വഴിയില്‍ മറ്റുപല ഹൈക്കിങ്ങ് ഗ്രൂപ്പുകളെയും കാണാനാകും ..

കൂടുതലും നോര്‍ത്ത് ഈസ്‌റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാശ്ചാത്യരുമാണ് .

കൂടെയുള്ളത് കുഞ്ഞു പയ്യനായതിനാലും അമിത ആത്മവിശ്വാസം ഇല്ലാത്തതിനാലും പതിയെ പതിയെ തെന്നെയാണ് കയറിയത് .. വൈകീട്ട് 6 മണിക്ക് കാട്ടില്‍ ഇരുട്ടു പരന്നപ്പോള്‍ പാതി വഴിപോലും എത്തിയിരുന്നില്ല ...

ഹെഡ് ലൈറ്റുകളും ഫിറ്റ് ചെയ്തുകൊണ്ട് വീണ്ടും കയറ്റം തന്നെ .. കിതപ്പ് , ക്ഷീണം .. ഇന്ത്യയിലെ തന്നെ ഏറ്റവും സാന്ദ്രവനങ്ങളാണ് നോര്‍ത്ത് ഈസ്റ്റിലേത് ..

ആശങ്കള്‍ മാറ്റിവച്ച് സ്വാഭാവികമായി കാര്‍ത്തിക്കിനോട് ഇടപെടുക എന്നത് വളരെ പ്രധാനപെട്ടതാണ് .

ഞങ്ങളുടെ പടവുകളില്‍ ഒരുമീറ്ററോളമൊക്കെ നീളമുള്ള തടിയന്‍ മണ്ണിരകള്‍ ! അവയുടെ നീലിമായകലര്‍ന്ന ഫ്‌ലൂറസന്‍സ്

കാടിന്റെ കൂട്ടുകാരുടെ വിചിത്ര ശബ്ദങ്ങള്‍ ! ഇലകളിലും പുല്‍തുമ്പുകളിലും പറ്റിയിരിക്കുന്ന ഷട്പദങ്ങളും ലാര്‍വകളും ഹെഡ് ലാമ്പിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നു ..

ഇരുട്ടില്‍ വാഴയില ആടുന്നത് കണ്ട് പേടിക്കുന്ന ആളാണോ നിങ്ങള്‍ ?? എങ്കില്‍ ഈ യാത്ര നിങ്ങള്‍ക്കുള്ളതാണ് ( ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് )

ഏകദേശം രാത്രി 9.30 ആയപ്പോള്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവസാനിച്ചു . കാടിന്റെ ആര്‍ദ്രമായ ഉഷ്ണത്തില്‍ നിന്ന് പെട്ടന്ന് പുറത്തെറിയപ്പെട്ടപോലെ ... !

സൂക്കുവാലിയുടെ ക്ലിഫ് ! തണുത്ത മഞ്ഞുകാറ്റ് ശക്തിയോടെ മുഖത്തടിച്ചു .. ! ആകാശം നിറയെ നക്ഷത്രങ്ങള്‍ .. ! സുക്കൂ വാലിയില്‍ പരക്കെ കാണുന്ന മുള്ളുകളില്ലാത്ത ചെറു മുളം ചെടികള്‍ .. !

ഇനിയും വിശ്രമിക്കാനായിട്ടില്ല വാലിയില്‍ എവിടെയോ നാഗാലാന്റ് സര്‍ക്കാര്‍ ഹൈക്കേഴ്‌സിന് ഒരുക്കിയിരിക്കുന്ന 'റെസ്റ്റ് ഹൗസ്' ഉണ്ട് അത് കണ്ടുപിടിക്കണം .. വിറക് , ചൂടുവെള്ളം , അത്യാവശ്യത്തിന് ഭക്ഷണം എന്നിവയൊക്കെ അവിടെ കിട്ടും ..
അതിനേക്കാള്‍ പ്രധാനമാണ് പകല്‍ ഞങ്ങളെ വേഗതയോടെ കടന്നുപോയ മറ്റു പല ഹൈക്കേഴ്‌സിനെയും കാണുക എന്നത് ..

കുറച്ച് നടന്നു കട്ടിമഞ്ഞൊന്ന് മാറിയപ്പോള്‍ ദൂരെ ഒരു കുഞ്ഞു ഫ്ളാഷ് ലൈറ് വെളിച്ചം .. ക്ലിഫില്‍ നിന്നും വീണ്ടും നാല്പത്തഞ്ച് മിനിറ്റോളം നടക്കണം റെസ്റ്റ് ഹൗസില്‍ എത്താന്‍ ..

രാത്രി പത്തരക്ക് കാടും മലയും കയറിവന്ന് വാലിയില്‍ എത്തിയ ഞങ്ങളെ കണ്ടപ്പോള്‍ അവിടെ എല്ലാവര്‍ക്കും അതിശയം

അവിടുന്ന് ചൂടുവെള്ളം വാങ്ങി കയ്യില്‍ കരുതിയിരുന്ന ഇന്‍സ്റ്റന്റ് കാപ്പിയുടെ സാഷേ പൊട്ടിച്ചിട്ടു കുടിച്ചു .. ! സമാധാനം ... ഉണര്‍വ് .. അതിനൊക്കെ അപ്പുറത്ത് പുലരുമ്പോള്‍ കാണാനിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ താഴ്വരയുടെ ദൃശ്യത്തെ ഓര്‍ത്തുള്ള അക്ഷമ

ടെന്റ് പിച്ച് ചെയ്തു കഴിഞ്ഞപ്പോളേക്കും മഴ നൂലിട്ട് തുടങ്ങിയിരുന്നു ... അദ്ധ്വാനം നിറഞ്ഞ പകലിന്റെ ക്ഷീണം .. ടെന്റില്‍ മഴ താളം പിടിക്കുന്നത് കേട്ട് സുഖമായുറങ്ങി !

സഹ സഞ്ചാരികളുടെ ആര്‍ത്തുകൂവലുകള്‍ കേട്ടാണ് ഉണര്‍ന്നത് .. ടെന്റിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഹെന്റെ സാറേ ... ! ഇതുവരെ ജീവിച്ചത് ഇത്ര മനോഹര പ്രകൃതി ദൃശ്യം കാണാന്‍ വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നി പോയി !

പയ്യന്‍സ് അപ്പോഴും എണീറ്റിരുന്നില്ല അവനെ എഴുനേല്പിച്ച് കണ്ണുമൂടി ടെന്റിന് വെളിയില്‍ കൊണ്ടുവന്നു .... വാലിയിലേക്ക് കണ്ണുതുറപ്പിച്ചു കുഞ്ഞു നിശബ്ദത താങ്ക്‌സ് എന്നു പറഞ്ഞ് വയറ്റിലേക്ക് ഒറ്റ ഇടി !

ന്യൂജന്‍ ഇങ്ങനെയാണ് കുറച്ചുവാക്കുകളില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കും .. !

സൂക്കൂ താഴ്വരയെ വര്‍ണ്ണിക്കാന്‍ എന്റെ ഭാഷക്ക് പരിമിതിയുണ്ട് അത്ര മനോഹരമാണ് അത് .. കണ്ണെത്താ ദൂരത്തോളം
പച്ചപ്പിന്റെ പഞ്ഞിപ്പുതപ്പ് മൂടിയിരുന്നു ...

പല പല പൂക്കള്‍ ... മേഘങ്ങള്‍ കുഞ്ഞു കുഞ്ഞുണ്ടകളായി നിലം തൊട്ട് പാറി നടക്കുന്നു !

താഴ്വരയ്ക്ക് നടുവിലൂടെ തണുത്ത് തെളിഞ്ഞ ഒരു അരുവി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നു .. ! ജൂലൈ അവസാനമാകുന്നതോടെ വാലിയില്‍ ലില്ലി പൂക്കും പിന്നെ ചുവപ്പു പൂക്കളുടെ വര്‍ണ്ണമേളമായിരിക്കുമവിടെ ...

ഞങ്ങള്‍ എത്തിയപ്പോള്‍ ലില്ലികള്‍ മൊട്ടിടുന്നതേ ഉണ്ടായിരുന്നുള്ളു .. എങ്കിലും പലവര്‍ണ്ണങ്ങളിലുള്ള മറ്റൊരുപാട് പൂക്കള്‍ .. ശലഭങ്ങള്‍ ....! തുമ്പികള്‍ ! നവംബര്‍ ഡിസംബര്‍ മാസങ്ങളാകുമ്പോള്‍ വാലിയിലെ അരുവി തണുപ്പില്‍ പൂര്‍ണ്ണമായും ഉറഞ്ഞുപോകും ...

അപ്പോളാണ് പോകുന്നത് എങ്കില്‍ ഐസ് അരുവിക്ക് മുകളിലൂടെ 'യേശുവിനെ'പോലെ നടക്കാം ..

ഞാന്‍ ഇനിയും അവിടെ പോകും മകള്‍ ഇള ഇച്ചിരികൂടെ വലുതാകാനുണ്ട് ... അവളെയും കൊണ്ട് പോണം

ഇതു വായിക്കുന്ന ആരെങ്കിലും സൂക്കൂ വാലിയിലേക്ക് പോകാനൊരുങ്ങുന്നു എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പെണ്‍ കുഞ്ഞുങ്ങളെയും കൂടെ കൂട്ടുക ..

സ്വാതന്ത്രത്തിന്റെ ആകാശം എത്രമാത്രം വലുതാണ് എന്ന് നാം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട് .. !

ഈ ഭൂമിക പെണ്‍കുട്ടികള്ക്ക് കൂടിയുള്ളതാണ് ... നാഗാലാന്റ് ജനത കപട സദാചാരികളല്ല .. ഒരുപാട് ആണ്‍ പെണ്‍ ചങ്ങാതികൂട്ടങ്ങള്‍ വാലിയിലേക്ക് ഹൈക്കിങിനായി എത്തിയിരുന്നു .. പൂക്കളെ പോലെ സുന്ദരികളായ പെണ്‍കുട്ടികള്‍ .. യുവത്വതിന്റെ ആഘോഷമാണവിടം..

യാത്രകള്‍ ഇഷ്ടപ്പെടുന്ന , മഞ്ഞില്‍ അലിഞ്ഞുപോകുന്ന , പച്ചഹൃദയമുള്ള കവിത എഴുതുന്ന , പാട്ട് മൂളുന്ന ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ നിങ്ങള്‍ക്കുണ്ടോ ??? അവരെ ഈ പോസ്റ്റില്‍ ടാഗുക .. ഇത് മനസ്സില്‍ മഞ്ഞലിവുള്ളവര്‍ക്കുള്ള സമ്മാനമാണ് ... !

ഒന്നാം ഭാഗം: കൊനോമ : ചരിത്ര പുസ്തകങ്ങളിലെ ഒറ്റവരി മറവികൾ !!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top