മൂന്നാർ> ടൂറിസത്തിന് ഉണർവേകി വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിൽ സന്ദർശകരുടെ തിരക്ക്. രാജമലയിൽ നീലക്കുറിഞ്ഞി സീസൺ അവസാനിച്ചതോടെ മൂന്നാർ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക‌് മാട്ടുപ്പെട്ടിയോട‌് പ്രിയമേറുന്നു. സന്ദർശകർക്കായി അണക്കെട്ടിൽ ഒരുക്കിയിട്ടുള്ള ബോട്ടിങ് ഏവർക്കും ആനന്ദകരമാണ‌്. പെഡൽ ബോട്ടും ശിക്കാര ബോട്ടും പ്രിയങ്കരം തന്നെ.
വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികൾക്ക് ഹരം പകരും. രാവിലെ ഒമ്പതിന‌് തുടങ്ങുന്ന ബോട്ടിങ് വൈകിട്ട് അഞ്ചിനാണ‌് അവസാനിക്കുക. സംസ്ഥാനത്തിനു പുറത്തുനിന്നും കുട്ടികളുമായെത്തുന്ന വിനോദ സഞ്ചാരികളാണ് ബോട്ട് സവാരി നടത്താൻ മുന്നിലുള്ളത്. അണക്കെട്ടിനോട് ചേർന്നുള്ള ചോലവനങ്ങളാണ‌് മറ്റൊരാകർഷണം. പുഴയോരത്ത് കുട്ടികളുമായെത്തുന്ന കാട്ടാനക്കൂട്ടം അപൂർവ കാഴ്ചയാണ്. മാട്ടുപ്പെട്ടിക്ക് സമീപം ഇക്കോ പോയിന്റിലും നല്ല തിരക്കുണ്ട‌്.
കുണ്ടള അണക്കെട്ടിൽ എത്തുന്നവർക്ക‌് പെഡൽ ബോട്ടിങ് ആസ്വദിക്കാം. ഇവിടെ കുതിര സവാരിയുമുണ്ട‌്. മൂന്നാറിൽ കൊടുംതണുപ്പ് തുടങ്ങിയതോടൊപ്പം സഞ്ചാരികളുടെ എണ്ണവും കൂടുകയാണ‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..