ഇടുക്കി > ഇടുക്കി ജലവൈദ്യുത പദ്ധതി കമീഷന്‍ ചെയ്തശേഷം ആദ്യമായി നടക്കുന്ന അറ്റകുറ്റപ്പണികളും പെയിന്റിങ്ങും പുരോഗമിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ചുഡാം ഉള്‍പ്പെടുന്ന പദ്ധതി 1976ലാണ് കമീഷന്‍ ചെയ്തത്. ഇതാദ്യമായാണ് പെയിന്റിങ് ഉള്‍പ്പെടെയുള്ളവ നടക്കുന്നത്. അറകുറ്റപ്പണികള്‍ക്കായി ഇടുക്കിക്ക് മാത്രം 40 കോടിയാണ് ചെലവഴിക്കുന്നത്. വിവിധ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കായ് നേരത്തെ ലോകബാങ്ക് ഫണ്ട് അനുവദിച്ചിരുന്നു.
കുറവന്‍-കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിച്ചിട്ടുള്ള ആര്‍ച്ചുഡാമിന്റെ പെയിന്റിങ് ജോലികള്‍ തുടങ്ങിയിട്ട് ആറുമാസമായി. ഇതിനുമാത്രം നീക്കിവച്ചിരിക്കുന്നത ്1.9 കോടിയാണ്. കാലാവസ്ഥ യോജ്യമെങ്കില്‍ ഒരു മാസത്തിനകം പൂര്‍ത്തികരിക്കും. ഇടയ്ക്ക് മഴ പെയ്യുന്നതാണ് ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുന്നത്. ആര്‍ച്ചുഡാം കഴുകല്‍ 2016 ഡിസംബറോടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ജനുവരിയിലാണ് വിവിധ ബ്ളോക്കുകളിലായ് എമല്‍ഷന്‍ അടിക്കുന്നത്. ആര്‍ച്ചുഡാമിലെ മധ്യഭാഗം വളഞ്ഞതിനാല്‍ 24 അടി ഉള്ളിലേക്ക് കയറി പെയിന്റ് പൂശണം. ഇതിന് കൂടുതല്‍ സമയമെടുക്കും. ഇടുക്കി പദ്ധതിയുമായ് ബന്ധപ്പെട്ട ചെറുതോണി, ഇരട്ടയാര്‍, കുളമാവ്, കല്ലാര്‍ തുടങ്ങിയ ഡാമുകളിലെ അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനായി രണ്ടുകോടി 60 ലക്ഷം ചെലവായി. വിവിധ ഗേയ്റ്റുകള്‍, ഹാര്‍ഡ് റൂം എന്നിവയിലും ജോലികള്‍ ഉണ്ടായി.
ഇടുക്കി, ചെറുതോണി ഡാമുകളിലെ ലിഫ്റ്റ് മാറ്റിവയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള എസ്റ്റിമേറ്റ് നല്‍കി കഴിഞ്ഞു. ഓഫീസ് അറ്റകുറ്റപ്പണികളും ഇതിനൊപ്പം നടക്കും. നിലവില്‍ നടന്നുവരുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും ഇത്തരം ജോലികള്‍ ആരംഭിക്കുക.
മൂന്ന്ഘട്ടങ്ങളിലായ് നിര്‍മിച്ചതാണ് ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍. 1969ല്‍ തുടങ്ങിയ നിര്‍മാണം 1976 ഫെബ്രുവരിയിലാണ് പൂര്‍ത്തിയായത്് കുവന്‍ - കുറത്തി മലകള്‍ക്ക് നടുവിലൂടെ വി ആകൃതിയിലാണ് ആര്‍ച്ച് ഡാം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇവിടെ കുതിച്ചുപാഞ്ഞിരുന്ന പെരിയാര്‍ നദിയെയാണ് തടഞ്ഞുനിര്‍ത്തി സംഭരണി നിര്‍മിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..