സമ്പന്നരുടെ വിശ്രമ വിനോദ കേന്ദ്രങ്ങളായാണ് പല യൂറോപ്യന്‍ രാജ്യങ്ങളും അറിയപ്പെടുന്നത്. ആഭ്യന്തരമായി പല പ്രതിസന്ധികളിലൂടെയാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇന്ന് കടന്നുപോകുന്നത്. സിറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വന്‍അഭയാര്‍ത്ഥി പ്രവാഹം യൂറോപ്യന്‍ യൂണിയനില്‍ തന്നെ ഭിന്നതയുടെ നിഴല്‍ വീഴ്ത്തിയിരിക്കുന്നു. പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും അധിക വരുമാന സ്രോതസ്സിനായി ടൂറിസം വികസിപ്പിക്കാന്‍ ഈയിടെയായി പല യൂറോപ്യന്‍ രാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്.
സ്വിറ്റ്സര്‍ലന്‍റിലെ ലൂസേണിലെ 17-ാം നൂറ്റാണ്ടിലെ നിര്‍മ്മിതിയാണ് ലൂസേണ്‍ ചാപ്പല്‍ ബ്രിഡ്ജ്. 200 മീറ്ററോളം നീളമുള്ള മനേഹരമായ പഴക്കമേറിയ ഈ മരപ്പാലവും അതിനോട് ചേര്‍ന്നുള്ള വാട്ടര്‍ ടാങ്കും റീയൂസ് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. തൊട്ടടുത്തുള്ള സെന്‍റ് പീറ്റേഴ്സ് ചാപ്പലുമായി ബന്ധപ്പെടുത്തിയാണുള്ളത്. പാലത്തോടു ചേര്‍ന്നുള്ള ടവര്‍ടാങ്ക് ജയിലായും ശിക്ഷാമുറിയായും പിന്നീട് ചരിത്രരേഖകള്‍ സൂക്ഷിക്കുന്നതിനുമായും ട്രഷറിയായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇത് പ്രവര്‍ത്തനരഹിതമാണ്. പുരാതന നഗരവും പുതിയതുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണ് ചാപ്പല്‍ബ്രിഡ്ജ്.
പാലത്തിന്‍റെ മച്ച് മനോഹരമായ പെയിന്‍റിംഗുകള്‍ കൊണ്ടും വശങ്ങള്‍ മനോഹരമായ പൂച്ചെടികളാലും അലങ്കരിച്ചിട്ടുണ്ട്. ഈ പെയിന്‍റിംഗുകളുടെ പ്രത്യേകത ഇവ ത്രികോണാകൃതിയിലുള്ള ഫ്രയിമിനുള്ളിലാണ് ചെയ്തിരിക്കുന്നത് എന്നതാണ്. 1993 ല്‍ തീപിടുത്തത്തില്‍ പാലത്തിന് കേടുപാടു സംഭവിച്ചെങ്കിലും അവ പഴയ രീതിയില്‍ത്തന്നെ പുനര്‍ നിര്‍മ്മിച്ചു. സ്വിറ്റ്സര്‍ലന്‍റില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്ന് ലൂസേര്‍ണ്‍ ചാപ്പല്‍ ബ്രിഡ്ജ് ആയിരിക്കും.
പഴയ സ്മാരകങ്ങള്‍ അവയുടെ മൗലികത ഒട്ടും ചോരാതെ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുലര്‍ത്തുന്ന ശ്രദ്ധ അനുകരണീയമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..