ആലപ്പുഴ > ജലഗതാഗത വകുപ്പിന് കീഴിൽ പൊതുജനങ്ങൾക്കായി വാട്ടർ ടാക്‌സി വരുന്നു. രാജ്യത്ത് ആദ്യമാണിതെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.യാത്രക്കാർക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള നാല് കറ്റമരൻ ബോട്ടാണ് ഉപയോഗിക്കുന്നത്. ഒരു ബോട്ടിൽ 10 പേർക്ക് യാത്രചെയ്യാം. 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) വേഗമുണ്ടാകും. സാധാരണ ബോട്ടിനേക്കാൾ സൗകര്യപ്രദമാകും ഇതിലെ യാത്ര. സ്വീഡനിൽ നിന്നും എത്തിച്ച എൻജിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ അരൂരിലെ ഷിപ്പ് യാർഡിൽ ബോട്ട് തയ്യാറായി.
ഒന്ന് വിളിച്ചാൽമതി
മൊബൈൽ നമ്പറിലൂടെ ടാക്‌സി ബുക്ക് ചെയ്യാം. നിൽക്കുന്ന സ്ഥലത്തെത്തി യാത്രക്കാരെ എടുക്കും. ആദ്യഘട്ടം ആലപ്പുഴയിലാണ് സർവീസ്. ആലപ്പുഴയിൽ എവിടെനിന്നും ബോട്ടിനായി വിളിക്കാം. മണിക്കൂറിനാണ് നിരക്ക്. ഒരു ഡ്രൈവർ കം സ്രാങ്ക്, ലാസ്‌കർ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. 50 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിർമാണച്ചെലവ്. ടാക്‌സി സർവീസ് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗികമായി നവംബറോടെ സർവീസ് തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും ജലഗതാഗത അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..