28 March Thursday

ഓർമയുടെ പാളത്തിൽ ശ്വാസംനിലച്ച ക്രൂരത

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


മലപ്പുറം
സ്വാതന്ത്ര്യ സമരചരിത്രത്തിലെ പിടയുന്ന സ്‌മരണയായ വാഗൺ കൂട്ടക്കൊലയ്‌ക്ക്‌‌ നൂറാണ്ട്‌. ബ്രിട്ടീഷ്‌ ഭരണകൂട ക്രൂരതയിൽ നാട്‌ വിറങ്ങലിച്ച ദിനം. മനസ്സിനെ ഇന്നും പൊള്ളിക്കുന്ന, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലെ ഇരുണ്ട അധ്യായം. മലബാറിലെ കർഷക പോരാട്ടങ്ങളുടെ തുടർച്ചയാണ്‌ 1921  നവംബർ 19ലെ വാഗൺ കൂട്ടക്കൊല. തിരൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ മദ്രാസ്‌–-മറാത്ത കമ്പനി എം എസ്‌ ആൻഡ്‌ എം റെയിൽവേയുടെ 1711 –ാം നമ്പർ വാഗണിൽ കുത്തിനിറച്ചവരിൽ എഴുപതുപേർ കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗികരേഖ.

പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു, പാണ്ടിക്കാട്‌ ചന്ത കൈയേറി എന്നീ കുറ്റം ചുമത്തി ഏറനാട്, വള്ളുവനാട്‌ ദേശങ്ങളിൽനിന്ന്‌ ഇരുന്നൂറോളം പേരെ ബ്രിട്ടീഷ്‌ പട്ടാളം പിടികൂടി തിരൂരിലെത്തിച്ചു‌. ഇതിൽ നൂറുപേരെ ബെല്ലാരി ജയിലിലേക്ക്‌ മാറ്റാൻ തീരുമാനിച്ചു. രാത്രി 7.15ന്‌ ഇവരെ ട്രെയിനിൽ അട്ടിക്കിട്ട്‌ കയറ്റി. വായുസഞ്ചാരമില്ലാത്ത വാഗണിൽ നിൽക്കാൻപോലും ഇടമില്ലായിരുന്നു. 8.40ന്‌ ട്രെയിൻ ഷൊർണൂരിൽ എത്തുമ്പോഴേക്കും കൂട്ടനിലവിളി ഉയർന്നു. എന്നാൽ ഉദ്യോഗസ്ഥർ വെള്ളംപോലും നൽകിയില്ല. രാത്രി 12.30ന്‌ പോത്തന്നൂരിലെത്തി വാഗൺ തുറന്നപ്പോഴുള്ള കാഴ്‌ച ഭീകരമായിരുന്നു. പ്രാണവേദനയാൽ പരസ്‌പരം കെട്ടിപ്പിടിച്ചും ശരീരം മാന്തിപ്പൊളിച്ചും കണ്ണ്‌ തുറിച്ചും  56 മൃതദേഹങ്ങൾ. ഇവ പോത്തന്നൂരിൽ ഇറക്കാൻ സ്‌റ്റേഷൻ മാസ്‌റ്റർ സമ്മതിച്ചില്ല. ഇതേ വാഗണിൽ തിരൂരിലേക്ക്‌ തിരിച്ചയച്ചു. കോയമ്പത്തൂർ ആശുപത്രിയിലേക്ക്‌ മാറ്റിയ 14 പേരും മരിച്ചു.

മൃതദേഹങ്ങൾ തിരൂർ കോരങ്ങത്ത്‌ പള്ളി, കോട്ട്‌ ജുമാഅത്ത്‌ പള്ളി, ഏഴൂർ എന്നിവിടങ്ങളിൽ മറവുചെയ്‌തു. മരിച്ചവരിൽ 35 പേരും കുരുവമ്പലത്തുള്ളവരായിരുന്നു. പൊലീസ്‌ സൂപ്രണ്ട്‌ ഹിച്ച്‌കോക്ക്‌, സ്‌പെഷ്യൽ ഓഫീസർ ഇവാൻസ്‌, കേണൽ ഹംഫ്രീഡ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അരുംകൊല. എന്നാൽ, അന്വേഷണ കമീഷനുകൾ തീവണ്ടിദുരന്തമായി സംഭവം എഴുതിത്തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top