കലൈവാണി എന്നായിരുന്നു വാണിജയറാമിന്റെ ഔദ്യോഗിക പേര്. വിളിപ്പേരായിരുന്നു വാണി. ആദ്യ സിനിമയായ ഗുഡ്ഡിയിൽ പാടാൻ പോകുമ്പോൾ കലൈവാണിയെന്ന പേര് ന്യൂനതയാകുമെന്ന് അടുപ്പമുള്ളവർ പറഞ്ഞു. അങ്ങനെയാണ് വിളിേപ്പേരും ഭർത്താവിന്റെ പേരും ചേർത്ത് വാണി ജയറാം എന്നാക്കിയത്.
വാണിയെ ഹിന്ദുസ്ഥാനി പഠിക്കാൻ പ്രേരിപ്പിച്ചതും സിനിമയിൽ പാടാൻ അവസരമുണ്ടാക്കിയതുമെല്ലാം ഭർത്താവ് ജയറാം. മുംബൈയിൽ ഇൻഡോ‐ബൽജിയം ചേംബർ ഓഫ് കൊമേഴ്‌സിൽ എക്സിക്യുട്ടീവ് സെക്രട്ടറിയായ അദ്ദേഹം ജോലി രാജിവെച്ച് വാണിയുടെ സംഗീതത്തിന് തുണനിന്നു. 45 വർഷത്തിലേറെ നീണ്ട സംഗീത ജീവിതത്തിൽ 443 സിനിമകളിലായി 603 പാട്ട്. 19 ഭാഷകളിൽ പാടി. കൂടുതലും മലയാളത്തിൽ.
പാട്ടിന്റെ മൂഡ് മനസ്സിലാക്കി ആലപിക്കുന്നതിൽ വാണിജയറാം ശ്രദ്ധിച്ചിരുന്നു. റെക്കാർഡിങിന് മുമ്പ് പഠിക്കുന്ന സമയത്ത് വരികൾ എഴുതിയ ആൾ സ്‌റ്റുഡിയോയിൽ വേണമെന്ന് നിർബന്ധം പിടിച്ചു. രചയിതാവ് അടുത്തുണ്ടായാൽ വരികളുടെ ശരിയായ ഉച്ചാരണവും അർഥവുമല്ലാം ചോദിച്ച് മനസ്സിലാക്കാം. അപ്പോൾ പാട്ട് നന്നാവുമല്ലൊ. സംഗീതത്തിൽ പുതിയത്, പഴയത് എന്നില്ലെന്നും നല്ല പാട്ടും മോശം പാട്ടുമേയുള്ളൂവെന്നുമായിരുന്നു വാണിയുടെ അഭിപ്രായം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..