കൽപ്പറ്റ
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിച്ചിത്രം തകർത്ത്, അത് എസ്‌എഫ്‌ഐയുടെ തലയിൽവച്ച് നാട്ടിൽ കലാപം അഴിച്ചുവിടാനുള്ള കോൺഗ്രസിന്റെ ആസൂത്രിത നീക്കമാണ് പൊലീസ് റിപ്പോർട്ടിലൂടെ പുറത്തായത്.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഗാന്ധിച്ചിത്രം എസ്‌എഫ്‌ഐക്കാർ തകർത്തെന്നാരോപിച്ച് വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചു. 25ന് എംപി ഓഫീസ് സന്ദർശിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിലും സതീശൻ അക്കാര്യം പറഞ്ഞു. അപ്പോഴാണ് ദേശാഭിമാനി ലേഖകൻ, എസ്‌എഫ്‌ഐക്കാർ പോയ ശേഷവും ചിത്രം ചുവരിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഇതോടെ സതീശൻ ലേഖകനോട് കയർത്തു. ‘ഇതുപോലുള്ള ചോദ്യം കൈയിൽ വച്ചാൽ മതി. ഇങ്ങോട്ടുവരണ്ട. പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി. പുറത്തിറക്കിവിടും. അതുകൊണ്ട് നിർത്തിക്കോ...’ സതീശൻ ഭീഷണി മുഴക്കി. ഗാന്ധിച്ചിത്രം തകർത്തത് ആരെന്ന് പ്രതിപക്ഷ നേതാവിന് അറിയാമായിരുന്നെന്ന് ഇത് വ്യക്തമാക്കുന്നു.
ഇതിന്റെ തുടർച്ചയായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. പിറ്റേന്ന് തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് അറിഞ്ഞില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..