25 April Thursday

നിലവിളി നിലയ്ക്കാതെ യുപി ; ഇരയാകുന്നത് ദളിത് പെണ്‍കുട്ടികള്‍, കുറ്റവാളികള്‍ സവര്‍ണവിഭാഗക്കാരും

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


ലഖ്നൗ
ബലാത്സംഗ കൊലകള്‍ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു.മിക്കപ്പോഴും ഇരയാകുന്നത് ദളിത് പെണ്‍കുട്ടികള്‍, കുറ്റവാളികള്‍  സവര്‍ണവിഭാഗക്കാരും.

2014 മെയ് 27
ബദായുനിലെ കത്രയില്‍ ബന്ധുക്കളായ രണ്ടുപെൺകുട്ടികള്‍ വീട്ടിൽ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനാൽ പാടത്തേക്ക് പോയതാണ്. തൊട്ടടുത്ത ദിവസം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഇവരെ കണ്ടെത്തി. ഇരുവരും കൂട്ടബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ പ്രതിയെ സംരക്ഷിച്ചു. എന്നാൽ, പിന്നീടുള്ള രാഷ്ട്രീയ ഇടപെടലുകളിൽ ദുരഭിമാനക്കൊലയാണെന്ന് വരുത്തിത്തീർത്തു. വർഷങ്ങൾക്കിപ്പുറം സിബിഐ സംഭവത്തെ ആത്മഹത്യയുമാക്കി. ആർട്ടിക്കിൾ 15, നെഞ്ചുക്ക് നീതി എന്നീ സിനിമകൾ ഈ സംഭവത്തെ അധികരിച്ച് ഒരുക്കിയതാണ്.

2018 ഡിസംബർ
ഉന്നാവോയിൽ ഇരുപത്തിമൂന്നുകാരിയെ 2018 ഡിസംബറിലാണ് തട്ടിക്കൊണ്ടുപോയി അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. മാസങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. 2019 ഡിസംബർ അഞ്ചിന് അഭിഭാഷകനെ കാണാൻ പോയ പെൺകുട്ടിയെ ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് തീകൊളുത്തി. പെൺകുട്ടി പിറ്റേന്ന് ഡൽഹി ആശുപത്രിയിൽ മരിച്ചു.

2020 സെപ്തംബർ 14
ഹാഥ്‌രസിൽ നാലുപേർ ചേർന്ന് വയലിലിട്ട് ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച ദളിത് പെൺകുട്ടി ആറു ദിവസത്തിനിപ്പുറം ആശുപത്രിയിൽ മരിച്ചു. തെളിവുകൾ അവശേഷിക്കാതിരിക്കാൻ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു.

സെപ്തംബർ 30
ഹാഥ്‌രസിലെ ചിതയൊരുക്കും മുമ്പെയാണ് ബൽറാംപുരിൽ 22 വയസ്സുള്ള ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു. കോളേജിൽ അഡ്മിഷനെടുക്കാൻ പോയ പെൺകുട്ടിയെ ഓട്ടോയിലെത്തിയ ഉയർന്ന ജാതിയിൽപ്പെട്ട നാലുപേർ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിക്കുകയായിരുന്നു.

ഒക്ടോബർ 15
സത്രിക്കിൽ 18 വയസ്സുള്ള ദളിത് പെൺകുട്ടിയെ കൈകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത നിലയിൽ പാടത്തുനിന്ന് കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

2022 ഏപ്രിൽ 22
ലളിത്പുരയിൽ പതിമൂന്നുകാരിയെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാർക്കൊപ്പമെത്തി പൊലീസിൽ പരാതി നൽകി. സ്റ്റേഷന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ പെൺകുട്ടിയെ പീഡിപ്പിച്ചു.

ആഗസ്ത് 18
ഗാസിയബാദ് മോദിനഗറിൽ ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന് കുടുംബസുഹൃത്ത്.  ഒപ്പമുണ്ടായിരുന്ന ആറുവയസ്സുള്ള സഹോദരി ശ്മശാനത്തിലൊളിച്ചതിനാൽ രക്ഷപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top