മഞ്ചേരി
‘നീതി’യിലെ മുകൾനിലയിലെ ഈ മുറി ഇനി പഴയതുപോലെ സജീവമാകില്ല. ഒന്നര പതിറ്റാണ്ടോളമായി ഇവിടെയിരുന്നാണ് ടി ശിവദാസമേനോൻ ലോകത്തെ കണ്ടത്. അതിരാവിലെ പഴയകാല ഗാനങ്ങൾ കേട്ടുതുടങ്ങുന്നതുമുതൽ വായനയും എഴുത്തും എല്ലാം ഇവിടെയായിരുന്നു. ഇനി ഇവിടം ആ ഓർമകൾ തുടിച്ചുനിൽക്കും
പാലക്കാടുനിന്ന് അദ്ദേഹം മഞ്ചേരിയിലെ മകളുടെ വീടായ ‘നീതി’യിലേക്ക് എത്തിയതുമുതൽ കഴിഞ്ഞത് മുകൾനിലയിലായിരുന്നു. ‘ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് ആറിന് രാവിലെയാണ് അദ്ദേഹത്തെ താഴത്തെ നിലയിലേക്ക് മാറ്റിയത്’–- പത്തുവർഷത്തോളമായി സഹായിയായി കൂടെനിൽക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശി സോമൻ പറഞ്ഞു. എന്നും രാവിലെ 4.45ന് ഉണരുന്ന ശിവദാസമേനോൻ അൽപസമയം ടിവിക്കു മുന്നിലിരുന്ന് പഴയ പാട്ടുകൾ കേൾക്കും.
പിന്നെ ചായകുടിക്കിടെ പത്രവായനയിലേക്ക് കടക്കും. "ദേശാഭിമാനി' മുഴുവൻ വായിച്ചുകഴിഞ്ഞേ മറ്റു പത്രങ്ങളിലേക്ക് പോകൂ. എല്ലാം വായിച്ചുകഴിയുമ്പോഴേക്കും സമയം കുറേയാകും. പിന്നെ പുസ്‌തകങ്ങളും ആനുകാലികങ്ങളും വായിക്കും. ‘അസുഖമായി സ്വയം വായിക്കാൻ കഴിയാതായപ്പോഴും ദേശാഭിമാനി വായിച്ചുകേൾക്കൽ നിർബന്ധമായിരുന്നു’–- ഏഴുമാസത്തോളമായി കൂടെയുള്ള നഴ്‌സിങ് അസിസ്റ്റന്റ് പന്തളം സ്വദേശി സന്തോഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..